യുഎസ്-ഇറാൻ സംഘർഷം പുതിയ പോർമുഖം തുറക്കുകയാണ്. ഞായറാഴ്ചയുണ്ടായ ആക്രമണങ്ങൾ അപകടകരമായ തലത്തിലേക്കാണ് നീങ്ങുന്നത്. ഹോർമുസ് കടലിടുക്കിൽ ഞായറാഴ്ച ഒരു കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണമാണ് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ചത്. മറുപടിയായി ഞായറാഴ്ച അമേരിക്ക ഇറാനെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
ഇറാനിലെ ഏകദേശം 140 സ്ഥലങ്ങളെ ലക്ഷ്യം വെച്ചായിരുന്നു യുഎസ് സൈന്യത്തിന്റെ ആക്രമണം. മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വെടിമരുന്ന് ഡിപ്പോകൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലേക്ക് ആക്രമണം വർദ്ധിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
യുഎസ് വ്യോമാക്രമണത്തിൽ ഒരു ഇറാനിയൻ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജാസ്ക് തുറമുഖത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേനയുടെ നാവികസേനയിലെ ലെഫ്റ്റനന്റ് ഹമീദ്രേസ ദെഹ്ഗാനി കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ പറയുന്നു.
അതേസമയം, യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവയുൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടു. ഖോറമാബാദിലെ ഐആർജിസി എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ പുതിയ വ്യോമ പ്രതിരോധ സംവിധാനമായ ഒരു ക്രൂയിസ് മിസൈലും വെടിവച്ചു വീഴ്ത്തി.
