ചെന്നൈ : 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണ്ണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വ്യാഴാഴ്ച സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തമിഴ്‌നാടിന്റെ ശബ്ദം ചെവിക്കൊണ്ടില്ലെങ്കിൽ കേന്ദ്രത്തിന് പ്രത്യാഘാതങ്ങളും വലിയ വിലയും നൽകേണ്ടി വരുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
മണ്ഡലപുനർനിർണ്ണയ വിഷയത്തിൽ പാർട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചുചേർത്തതിന് ശേഷമാണ് സ്റ്റാലിന്റെ പ്രതികരണം. മറ്റു സംസ്ഥാനങ്ങളിലെ എംപിമാരുമായി ചേർന്ന് നടപടികൾ ചെറുക്കാൻ ഏകോപിത തന്ത്രങ്ങൾ രൂപീകരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വ്യാഴാഴ്ച പാർലമന്റിൽ കൊണ്ടുവരാനിരിക്കുന്ന ഡിലിമിറ്റേഷൻ ഭേദഗതി ബിൽ തമിഴ്‌നാടിനോടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുമുള്ള ചരിത്രപരമായ അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു.
തെക്കൻ സംസ്ഥാനങ്ങൾക്ക് എതിരായ ‘വലിയ, ചരിത്രപരമായ അനീതിയാണ്’ എന്ന് സ്റ്റാലിൻ ആരോപിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നൽകിയ സംഭാവനയ്ക്കുള്ള ശിക്ഷയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
‘ബിജെപി തീക്കളിയാണ് കളിക്കുന്നത്. നാളെ (ഏപ്രിൽ 16) തമിഴ്‌നാട്ടിലെ മുഴുവൻ വീടുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ഡിലിമിറ്റേഷനെതിരെ പ്രതിഷേധവുമായി കരിങ്കൊടികൾ ഉയരും. യൂണിയൻ സർക്കാർ തമിഴ്‌നാടിന്റെ ശബ്ദത്തെ അവഗണിച്ച് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.’ സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലല്ല താൻ പറയുന്നതെന്നും ‘തമിഴൻ’ എന്ന നിലക്കുള്ള മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഇത് ഏതെങ്കിലും പാർട്ടികളെയോ വ്യക്തികളെയോ ബാധിക്കുന്നതല്ല. ഇത് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ചാണ്. നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ ഇന്ത്യയിലെ എല്ലാ പാർട്ടികളും എംപിമാരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
