വാഷിംഗ്ടൺ : ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംസ്‌കാര ചടങ്ങുകൾക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിനെ പരാമർശിച്ചാണ് ട്രംപിൻ്റെ പരാമർശം – ‘അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്… നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’ എന്നായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന. പ്രമുഖ മാധ്യമമായ ‘ആക്സിയോസിന്’ (Axios) നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഈ പദം വിവാദ പ്രസ്താവന നടത്തിയത്.
അതേസമയം, അമേരിക്ക അങ്ങനെ ചെയ്യില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതിന് അദ്ദേഹം പറഞ്ഞ കാരണവും വിചിത്രമാണ് – അവരെയെല്ലാം ഇല്ലാതാക്കിയാൽ പിന്നീട് യുഎസിന് ആണവ കരാറിനായി ചർച്ച നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്ന്!
തങ്ങളുമായി ഒരു കരാറിലെത്താൻ ഇറാൻ ഇപ്പോൾ യാചിക്കുകയാണ്. നിലവിൽ ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുവിഭാഗവും ആണവ ചർച്ചകൾക്ക് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്. ഈ ദു:ഖാചരണ സമയത്ത് പരസ്പരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ട്രംപ് പ്രസ്‌താവന നടത്തി. നെതന്യാഹുവുമായി താൻ വളരെ നല്ല സൗഹൃദത്തിലാണ് ഉള്ളതെന്നും എന്നാൽ തങ്ങൾക്കിടയിൽ ‘ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാമെന്നും’ ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഒരു കൂടിക്കാഴ്ചയ്ക്കായി നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. ഇറാൻ – ലെബനൻ വിഷയങ്ങളിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ ഇത് നടക്കാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
