Sunday, June 7, 2026

നട്ടെല്ലിന് പരിക്കുള്ള 12 കാരനെ  സ്ട്രക്ചറിൽ കിലോ മീറ്ററോളം തള്ളി മാതാപിതാക്കൾ; സ്ഥിരം സംഭവമായിട്ടും നടപടിയെടുക്കാതെ ആശുപത്രി അധികൃതർ

Date:

ഇൻഡോർ : ആംബുലൻസ് സൗകര്യങ്ങൾ ലഭ്യമാകാതെ പൊള്ളുന്ന ചൂടിൽ രോഗിയായ മകനെ സ്ട്രക്ചറിൽ കിടത്തി ഒരു കിലോമീറ്ററോളം തള്ളി രക്ഷിതാക്കൾ. മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഇൻഡോറിലെ സൂപ്പർ സ്പെഷ്യാലിറ്റിയിലാണ് ദാരുണമായ സംഭവം. നട്ടെല്ലിന് പരിക്കേറ്റ് റെഫർ ചെയ്തെത്തിയ 12 വയസുകാരനായ മകനുമായി ചികിത്സക്കെത്തിയ മാതാപിതാക്കൾക്കാണ് ഇത്തരമൊരു ദുരവസ്ഥക്ക് ഇരയായത്. ആംബുലൻസും അറ്റൻഡറും എത്താഞ്ഞതോടെ മകനെ പിതാവ് സ്ട്രക്ചറിൽ കിടത്തി തള്ളികൊണ്ടുപോവുകയായിരുന്നു. പന്ത്രണ്ടുകാരനായ മകൻ ആദർശിനെ കടുത്ത വേനൽച്ചൂടിൽ നിന്ന് രക്ഷിക്കാൻ തുണി വെള്ളത്തിൽ മുക്കി ശരീരത്തിലിട്ട് കൊടുത്താണ് അമ്മ കൂടെ നടന്നത്.

കഴിഞ്ഞ 15 ദിവസമായി എം.വൈ ആശുപത്രിയിലെ ചെസ്റ്റ് വാർഡിൽ നട്ടെല്ലിന് ചികിത്സയിലായിരുന്ന ആദർശിനെ, വിദഗ്ധ ചികിത്സയ്ക്കായാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫർ ചെയ്തത്. എന്നാൽ ഒരു കിലോമീറ്ററോളം ദൂരമുള്ള ഈ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാൻ ഒരു വാർഡ് ബോയോ, അറ്റൻഡറോ, ആംബുലൻസ് സൗകര്യമോ ആശുപത്രി അധികൃതർ നൽകിയില്ല. ഇത്രയും ബുദ്ധിമുട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയപ്പോഴാകട്ടെ, കുട്ടിയെ അവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഫയലുകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും പറഞ്ഞ് അധികൃതർ ഇവരെ മടക്കി അയച്ചു. ഇതോടെ മാതാപിതാക്കൾക്ക് വീണ്ടും കുട്ടിയെയുമായി പൊരിവെയിലത്ത് എം.വൈ ആശുപത്രിയിലേക്ക് തന്നെ സ്ട്രെച്ചർ വലിച്ച് മടങ്ങേണ്ടി വന്നു.

സംഭവം വിവാദമായതോടെ എം.വൈ ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.  ശസ്ത്രക്രിയയുടെ തിരക്കിലായിരുന്നതിനാൽ തനിക്ക് കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാനായിട്ടില്ലെന്നാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പീയൂഷ് പഞ്ചാരിയയുടെ പ്രതികരണം.

രോഗികളെ കൈകാര്യം ചെയ്യുന്നതിൽ ഇതേ ആശുപത്രിയിൽ പിഴവുകൾ ഉണ്ടാകുന്നത്  ഇതാദ്യമല്ല. 2026 മാർച്ചിലും ബന്ധുക്കൾ ആശുപത്രിക്കുള്ളിൽ സ്ട്രെച്ചറുകളിലും വീൽചെയറുകളിലും രോഗികളെ മാറ്റുന്നതും സ്ത്രീകൾ ഒരു രോഗിയെ സ്ട്രെച്ചറിൽ റോഡിന് കുറുകെ തള്ളികൊണ്ടുപോകുന്നതുമായ വീഡിയോകൾ പുറത്ത് വന്നത് വൈറലായിരുന്നു. തുടർന്ന്, അന്നും പതിവ് പോല ആശുപത്രി സൂപ്രണ്ട് അന്വേഷണവും നടപടിയും ഉറപ്പ് നൽകിയിരുന്നു എന്നതും ശ്രദ്ധേയം. ഇതേ ആശുപത്രിയിലെ NICU-വിലെ രണ്ട് നവജാത ശിശുക്കൾക്ക് എലികളുടെ കടിയേറ്റ സംഭവവും വലിയ വാർത്തയായതാണ്. ഒരു ഭാഗത്ത്, കോടികൾ മുടക്കി അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, സാധാരണക്കാരായ രോഗികൾക്കും പ്രത്യേകിച്ച് കുട്ടികൾക്കും അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കുന്നു എന്നതാണ് മധ്യപ്രദേശിലെ ആരോഗ്യരംഗത്തെ ദയനീയ ചിത്രം.

Share post:

Popular

More like this
Related

സലിം കുമാറിന് മലയാളത്തിൻ്റെ യാത്രാമൊഴി; ഔദ്യോ​ഗിക ബഹുമതികളോടെ  സംസ്ക്കാരം

കൊച്ചി : നടൻ സലിംകുമാറിന് വിട നൽകി കേരളം. ഔദ്യോ​ഗിക ബഹുമതികളോടെ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പെട്ടെന്നുള്ള പ്രകോപനമെന്ന പ്രതികളുടെ വാദം നിലനില്‍ക്കില്ലെന്ന് പോലീസ്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ റെയ്ഡിന് ശേഷം...

ആരോപണ വിധേയരുടെ സ്ഥാനം തെറിക്കും; എം ആർ അജിത് കുമാറിനേയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നിക്കാന്‍ സര്‍ക്കാര്‍. എഡിജിപി...