ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ വഴിപാടുകൾ കാണാതായതായെന്ന ആരോപണവുമായി സമാജ് വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഗുരുതരമായ ആരോപണം അദ്ദേഹം ഉന്നയിച്ചത്. ലോകമെമ്പാടുമുള്ള രാമഭക്തർക്ക് ഇത് വളരെ സെൻസിറ്റീവ് വാർത്തയാണെന്നും രാമക്ഷേത്രത്തിനായുള്ള കോടിക്കണക്കിന് രൂപയുടെ വഴിപാടുകൾ കാണാതായതായി കണ്ടെത്തിയെന്നുമാണ് അഖിലേഷ് യാദവ് ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
“ലോകമെമ്പാടുമുള്ള മുഴുവൻ സനാതനി സമൂഹവും ശ്രീരാമനിൽ പുലർത്തുന്ന ആഴമായ വിശ്വാസവുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ കോടതി സ്വമേധയാ കേസെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സർക്കാരിന്റെ മൗനം സംശയാസ്പദമാണ്.” ക്ഷേത്ര ട്രസ്റ്റിന് വളരെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസ് പറയുന്നു.
