തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ കൊല്ലം ചടയമംഗലം സ്വദേശി സുകുമാര പിള്ള (87) മരിച്ചത് മതിയായ ചികിത്സ ലഭിക്കാത്തതുമൂലമാണെന്നാണ് പരാതി. . ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സുകുമാര പിള്ള കട്ടിലില്‍ നിന്ന് താഴെ വീണിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാന കുടുംബത്തിൻ്റെ ആരോപണം. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ആഗസ്റ്റ് 26 ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ പ്രവേശിച്ച സുകുമാരപിള്ള 29-ാം തീയതിയാണ് കട്ടിലില്‍ നിന്നും താഴെ വീണത്. വീഴ്ചയിൽ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ രോഗിക്ക് പിന്നീട് സംസാരശേഷിയും നഷ്ടപ്പെട്ടതായി പറയുന്നു. അവശ നിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റിയില്ല. കട്ടിലില്‍ നിന്ന് വീണ് തല മുറിഞ്ഞപ്പോള്‍ സ്റ്റിച്ചിട്ടത് അതേ ബെഡില്‍ വെച്ചാണെന്നും ആരോപണമുണ്ട്. ഹാന്‍ഡ് റെയിലുള്ള കട്ടില്‍ നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
എന്നാൽ പരാതിയിൽ പ്രതികരിച്ച മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
ചികിത്സാപിഴവ് ആരോപണം നിഷേധിച്ചു. . രോഗിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സൂപ്രണ്ട് പറയുന്നത്. ഹാന്‍ഡ് റെയില്‍ ഉള്ള കട്ടില്‍ നല്‍കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ടെന്നും വീണ ഉടന്‍ തന്നെ രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്നുമാണ് സൂപ്രണ്ട് വ്യക്തമാക്കുന്നത്.
