കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു. എറണാകുളം ജില്ലാ കലക്ടറായ ജി പ്രിയങ്ക കെഎംആർഎൽ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവികൂടിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഒഴിഞ്ഞതിനെ തുടർന്നാണ് പ്രിയങ്കക്ക് താൽക്കാലിക ചുമതല നൽകിയത്.
ബഹറയുടെ ഔദ്യോഗിക കാലാവധി ഓഗസ്റ്റ് 30 ന് അവസാനിച്ചിരുന്നു പുതിയ സ്ഥിരം എംഡിയെ സർക്കാർ തീരുമാനിക്കുന്നതു വരെയാണ് എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക ചുമതലയിൽ തുടരുക. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ പ്രിയങ്ക കര്‍ണാടക സ്വദേശിയാണ്. പാലക്കാട് ജില്ലാ കളക്ടർ, സാമൂഹ്യ നീതി വകുപ്പ് -.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ എംഡിയായി നിയമിതനായത്. കഴിഞ്ഞ സർക്കാർ രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയതാണ്. ബെഹ്‌റയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോ വളരെ നല്ല പ്രവർത്തനമികവാണ് കാഴ്ചവെച്ചത്. കൊച്ചി വാട്ടർ മെട്രോയും വിജയകരമായി നടപ്പാക്കാൻ ബഹ്റയ്ക്കായി. മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.
