കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറിലേക്ക് ഉയർന്നു. നേപ്പാളിൽ 788 പേരും ടിബറ്റ് മേഖലയിൽ 16 പേരും ഉൾപ്പെടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 804 ആയെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. കൂടാതെ, 2502 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (NDRRMA) പുറത്തുവിട്ട കണക്കുകൾ പറയുന്നു. പ്രളയബാധിത മേഖലകളിൽ നിന്ന് ഇതുവരെ 9,435 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാതെ അഴുകിയ നിലയിലാണ്. ഡിഎൻഎ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ചിത്വാൻ ജില്ലയിലാണ് ഇത്തരത്തിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിച്ചത്.
ഇതിനിടെ ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതായി NDRRMA മുന്നറിയിപ്പ് നൽകി. പ്രളയബാധിതമായ ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഒരളവുവരെ വീണ്ടും ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് അധികൃതർ നൽകിയ മുന്നറിയിപ്പ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് സ്ഥിതിഗതികൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിടുമെന്നും NDRRMA വ്യക്തമാക്കി.
ത്രിശൂലി നദിയിൽ വീണ്ടും ഉണ്ടായ പ്രളയത്തിൽ തൂക്കുപാലം ഒലിച്ചുപോയി. മധ്യ നേപ്പാളിൽ ഒരു തൂക്കുപാലം ഒലിച്ചുപോയതായാണ് അധികൃതർ അറിയിച്ചത്. ഗണ്ഡകി പ്രവിശ്യയിലെ ഗോർഖ ജില്ലയിൽ ഗണ്ഡകി റൂറൽ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ ഘ്യാൽചോക്കിനെയും പൃഥ്വി ഹൈവേയിലെ ചരൗഡിയെയും ബന്ധിപ്പിച്ചിരുന്ന പാലമാണ് തകർന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട പ്രളയത്തിൽ രാവിലെ 11.30ഓടെയാണ് പാലം ഒലിച്ചുപോയതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം, ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തകർക്ക് അകത്ത് പ്രവേശിച്ച് തിരച്ചിൽ നടത്താൻ കഴിയുന്നത്ര വലുപ്പത്തിലുള്ള ഒരു ദ്വാരം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഇതുവരെ ആരുടെയും പ്രതികരണം ലഭിച്ചിട്ടില്ല. കാണാതായ 2,500ലേറെ പേരിൽ നൂറുകണക്കിന് പേർ നേപ്പാളിലെ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണെന്നാണ് കരുതുന്നത്. നേപ്പാളിൽ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും രക്ഷാപ്രവർത്തകരുടെ സഹായത്തിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രവചനാതീതമായ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുകയാണ്.
ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും ദുരന്തത്തെ തുടർന്ന് വ്യാപക നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഈ മേഖലയിൽ ഇതുവരെ 16 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 546 പേരെ കാണാതായതെന്നും പറയുന്നു. ഇവരിൽ പകുതിയോളം പേർ വിദേശ പൗരന്മാരാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
