ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിൻ്റെ വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. മുരളീ മനോഹർജോഷി. വിദ്യാഭ്യാസരംഗം സർക്കാരിന്റെ മുൻഗണനാ പട്ടികയിലില്ലെന്നും വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ചുരുങ്ങിവരുകയാണെന്നും മുരളി മനോഹർ ജോഷി ആരോപിച്ചു. ഒരു ഹിന്ദി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മോദി സർക്കാരിനെതിരെയുള്ള അദ്ദേഹത്തിൻ്റെ വിമർശനം.
സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടപ്പെടുകയാണെന്ന് ജോഷി കുറ്റപ്പെടുത്തി. പല വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യമില്ല. വിദ്യാഭ്യാസരംഗത്ത് സ്വകാര്യവത്കരണം വർദ്ധിക്കുകയാണ്. പാവപ്പെട്ട കുട്ടികൾക്ക് ഇതിന്റെ ചെലവ് താങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് വാജ്‌പേയി സർക്കാരിന്റെ കാലത്ത് ചോദ്യപേപ്പർ ചോർച്ച ഉണ്ടായില്ല എന്ന് താൻ ആലോചിക്കാറുണ്ടെന്നും ജോഷി പറഞ്ഞു. അന്ന് ഊന്നൽ നൽകിയിരുന്നത് അടിസ്ഥാനതത്ത്വങ്ങൾക്കാണ്. ഇപ്പോൾ എല്ലായിടത്തും ബാങ്കുകളിലും ബിസിനസിലും എല്ലാം അഴിമതി നടക്കുന്നു. സർക്കാർതന്നെ അഴിമതിയിൽ കുടുങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികളെ എന്തിനു കുറ്റപ്പെടുത്തുന്നു – ഡോ മുരളീ മനോഹർ ജോഷി ചോദിച്ചു.
മന്ത്രിമാർക്കും ഉയർന്ന നിലയിലുള്ളവർക്കും ജുഡീഷ്യറിക്ക് നേരേപോലും ആരോപണങ്ങൾ വരുമ്പോൾ അതാണ് തങ്ങൾക്കും യോജിച്ച പാത എന്നു പലരും ചിന്തിക്കുമെന്നും ജോഷി കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ രൂപം നൽകിയതാണ് എന്ന ഒറ്റക്കാരണം കൊണ്ട് പഴയ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തിയത് ഉചിതമായില്ലെന്നും മുരളീമനോഹർ ജോഷി വിമർശിച്ചു.
ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ സർക്കാർ നേരിട്ട രീതിക്കെതിരെയും മുൻപ് ഡോ. മുരളീമനോഹർ ജോഷി രംഗത്ത് വന്നിരുന്നു.
