Wednesday, August 12, 2026

പോട്ട ഫെഡറല്‍ ബാങ്ക് കവർച്ച : മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാകാമെന്ന് പോലീസ്

Date:

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്നത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള കവർച്ചയാകാമെന്ന അനുമാനത്തിൽ പോലീസ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവമുണ്ടാകുന്നത്. ബാങ്കിലെ ജീവനക്കാരില്‍ ഏറെയും ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയമാണ് മോഷ്ടാവ് തന്റെ കൃത്യത്തിനായി തിരഞ്ഞെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങൾ അനുസരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. തന്റെ മുഖവും വിരലടയാളവും മറ്റും എവിടെയും പതിയരുതെന്ന ഉദ്ദേശ്യമായിരിക്കും ഇതിന് പിന്നിൽ.

ബാങ്കിന് സെക്യൂരിറ്റി സ്റ്റാഫില്ലെന്നും ചുറ്റുപാടുമുള്ള മറ്റ് സ്ഥാപനങ്ങളിലൊന്നും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിട്ടുണ്ടായിരിക്കണം. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ ശുചിമുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് ബാങ്കിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.

ജീവനക്കാരെ തള്ളി ശുചിമുറിയില്‍ എത്തിച്ചശേഷം അത് തുറക്കാതിരിക്കാന്‍ കസേര ഡോര്‍ ഹാന്‍ഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേര്‍ത്ത് തള്ളികയറ്റി വയ്ക്കുന്നതും .സി.ടി.വി.ദൃശ്യത്തില്‍ കാണാം. നീലയും വെള്ളയും ചുവപ്പും നിറത്തിലുള്ള റൈഡിങ് ജാക്കറ്റും മുഖം തിരിയാതിരിക്കാനുള്ള ടിന്റഡ് ഗ്ലാസ് ഹെല്‍മറ്റുമാണ് മോഷ്ടാവ് ധരിച്ചിരുന്നത്.

പണം സൂക്ഷിച്ചിരുന്ന ക്യാഷ് കൗണ്ടര്‍ പൊളിക്കാനുള്ള പരിശ്രമത്തിനൊടുവില്‍ കൗണ്ടര്‍ കസേര ഉപയോഗിച്ച് തല്ലിപൊളിച്ച ശേഷം ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവ് എത്തി വെറും മൂന്നുമിനിറ്റിനുള്ളില്‍ 15 ലക്ഷം രൂപ കൈക്കലാക്കി കടന്നുകളഞ്ഞെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, മോഷ്ടാവ് സംസാരിച്ച ഭാഷ ഏതാണെന്ന് കൃത്യമായി മനസിലായില്ലെന്നാണ് ബാങ്ക് ജീവനക്കാർ പോലീസിന് നൽകിയ മൊഴി.

മോഷണത്തിന് ശേഷം ആൾ സ്കൂട്ടറുമായി തൃശ്ശൂര് ഭാഗത്തേക്ക്  പോയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ബാങ്ക് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ റൂറല്‍ എസ്.പി. അടക്കമുള്ള ഉന്നത പോലീസ് സംഘം സംഭവ സ്ഥലത്തെത്തി. വിരലടയാള പരിശോധന ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...