Thursday, August 27, 2026

പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും ;  കണ്ണൂരിൽ വിമാനമിറങ്ങി       ദുരന്തമേഖലയിലേക്ക് ഹെലികോപ്റ്ററിൽ

Date:

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ​ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിം​ഗും നടത്തും.

പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തിരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ. ടാക്‌സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ-കൈനാട്ടി ബൈപാസ് ജംഗ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്.

ബസുകള്‍ക്കുള്ള നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ, കൈനാട്ടി ജംഗ്ഷന്‍ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകണം. കോഴിക്കോട് നിന്നും മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട് – നെടുമ്പാല – തൃക്കൈപ്പറ്റ – മുട്ടില്‍ – കൈനാട്ടി വഴി ബൈപാസിലേക്ക് കയറണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കല്‍പ്പറ്റക്ക് വരുന്ന വാഹനങ്ങള്‍ ബൈപാസില്‍ കയറി കൈനാട്ടി ജങ്ഷനില്‍ ആളെയിറക്കി തിരിച്ചു പോകണം.

ചെറിയ വാഹന നിയന്ത്രണം

ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ കൈനാട്ടി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പുളിയാര്‍മല – മണിയന്‍കോട് മുണ്ടേരി – വെയര്‍ഹൗസ് ജംഗ്ഷൻ-പുഴമുടി-വെള്ളാരംകുന്ന് വഴി പോകേണ്ടതാണ്. മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാലാംമൈല്‍-വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വൈത്തിരി -പൊഴുതന – പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി -പൊഴുതന- പടിഞ്ഞാറത്തറ- കമ്പളക്കാട് – പച്ചിലക്കാട്-മീനങ്ങാടി വഴി പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നും കല്‍പ്പറ്റയിലേക്കുള്ള വാഹനങ്ങള്‍ മൂപ്പൈനാട്-നെടുമ്പാല-തൃക്കൈപ്പറ്റ – മുട്ടില്‍ വഴിയും പോകണം.

ചരക്ക് വാഹന നിയന്ത്രണം

ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ ബീനാച്ചി -കേണിച്ചിറ -പനമരം -നാലാംമൈല്‍ വഴിയോ മീനങ്ങാടി -പച്ചിലക്കാട് – നാലാംമൈല്‍ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ നാലാംമൈല്‍ – വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗൂഡല്ലൂരിലെ 48 മണിക്കൂർ ബന്ദ് : കേരളത്തിൽ നിന്ന് ഊട്ടി, മൈസൂർ യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മലപ്പുറം കളക്ടർ

മലപ്പുറം : ഗൂഡല്ലൂരിൽ ആരംഭിച്ച 48 മണിക്കൂർ ബന്ദിൻ്റെ പശ്ചാത്തലത്തിൽ  ഇതുവഴിയുള്ള...

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...