തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല അണുബാധ മൂലമുള്ള രോഗം വർദ്ധിക്കുന്നതായാണ് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജൂൺ മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 120 ആയി. ഇതോടെ, ഈ വർഷം ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ ഷിഗെല്ല കേസുകളുടെ എണ്ണം 196 ആയി ഉയർന്നതായും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ജൂൺ മാസത്തിൽ മാത്രം ഈ രോഗം ബാധിച്ച് അഞ്ച് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ഇതോടൊപ്പം സംസ്ഥാനത്തെ നിപ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളും ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. അതേസമയം, രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയ സമ്പർക്കപ്പട്ടികയിലുള്ള 14 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് വകുപ്പ് വ്യക്തമാക്കി.
