കണ്ണൂര്‍ : പാനൂരില്‍ അദ്ധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിർണ്ണായക സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസ്.
അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ആദിത്യയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ് ഇയാൾ മർദ്ദിച്ചിരുന്നത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു യുവതിയെ ആക്രമിച്ചതെന്നും ആദിത്യയെക്കുറിച്ച് ബന്ധുക്കൾക്ക് അയച്ച മോശം സന്ദേശങ്ങളും ആത്മഹത്യക്ക് കാരണമായിട്ടുണ്ടാകാമെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ എട്ടാം തിയതി തലശേരി ബസ്റ്റാന്‍ഡ് പരിസരത്തുവെച്ച് മകളെ ശരണ്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് ആദിത്യയുടെ അമ്മ പോലീസിന് നല്‍കിയ പരാതിയിലും പറയുന്നുണ്ട്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുടുംബം ആരോപിച്ചിരുന്നു. മര്‍ദ്ദനമേറ്റ് ഒരാഴ്ചക്ക് ശേഷമാണ് ആദിത്യയുടെ ആത്മഹത്യാശ്രമം. ഈ ദിവസങ്ങള്‍ക്കിടയില്‍ മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
വിവാഹാലോചന വഴിയാണ് ഇരുവരും പരിചയത്തിലായത്. പത്ത് മാസം മുന്‍പ് ശരണ്‍ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നു. ആദിത്യയുടെ വീട്ടുകാര്‍ക്ക് താൽപ്പര്യം ഇല്ലാത്തതിനാല്‍ വിവാഹം നടന്നില്ല. പിന്നീട് വീട്ടുകാരറിയാതെ ഇരുവരും സൗഹൃദത്തിലായി. എന്നാല്‍, യുവതിയുടെ മറ്റ് സൗഹൃദങ്ങളില്‍ ശരണിന് സംശയം ഉണ്ടായിരുന്നു. ബന്ധം വേണ്ടെന്ന് വെച്ചപ്പോള്‍ ശരണ്‍ ആദിത്യയെ മര്‍ദ്ദിച്ചു. ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു.
മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ കഴിഞ്ഞ് 14നാണ് വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കണ്ണൂർ സർവ്വകലാശാലയിലെ പാലയാട് ക്യാമ്പസിൽ
ഗസ്റ്റ് അദ്ധ്യാപികയായിരുന്നു ആദിത്യ.
