കോട്ടയം : സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നീരീക്ഷണത്തിൽ കഴിയുകയായിരുന്ന പാലാ സ്വദേശിയായ 54 കാരിയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. പുണെയിലെ ലാബിൽ നടത്തിയ ടെസ്റ്റിൽ ഫലം നെഗറ്റീവായതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു.
സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ അമ്പത്തിരണ്ടുവയസ്സുകാരിയാണ് എബോള സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉഗാണ്ട വഴി എത്തിയെന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
എബോള വ്യാപനത്തെ തുടർന്ന് കോംഗോയിലെയും ഉഗാണ്ടയിലെയും നിരവധിപേർക്ക് ജീവൻ നഷ്ടമായിരുന്നു. പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അപൂർവ്വ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.
എമ്പോളയെ തടയാനായി കേരള ആരോഗ്യ വകുപ്പ് കർശനമായ പ്രതിരോധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്:
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവയുൾപ്പെടെ എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് 21 ദിവസം വരെ നിർബ്ബന്ധിത ആരോഗ്യ നിരീക്ഷണമാണ് ആദ്യത്തേത്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറമുഖങ്ങളും 24 മണിക്കൂറും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
പ്രധാന ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകളും തീവ്രപരിചരണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ അധികൃതർ പറയുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന യാത്രക്കാർ ഉടൻ തന്നെ ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
