തിരുവനന്തപുരം : നിയമസഭാസമ്മേളനത്തിൽ തിടുക്കപ്പെട്ടാണ് മദ്യനികുതിയുടെ ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വേണ്ടി സഭാ നടപടികളിൽ മാറ്റം വരുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ പാസാക്കാൻ മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു. മദ്യ കമ്പനികളെ സഹായിക്കുകയായിരുന്നു ഉദ്ദേശം. ഏത് മാർഗ്ഗത്തിലൂടെയും മദ്യ കമ്പനികൾക്ക് നികുതി ഇളവ് നൽകാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയൻ വിമർശിച്ചു.
സംസ്ഥാന താല്പര്യത്തിന് അനുകൂലമായ സർക്കാർ നടപടികളെ പിന്തുണയ്ക്കും എന്നാൽ, വിരുദ്ധമായവയെ ശക്തമായി എതിർക്കുമെന്നതാണ് പ്രതിപക്ഷത്തിൻ്റെ നയമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ പ്രതീക്ഷിച്ച അനുഭവം അല്ല സർക്കാരിൽ നിന്ന് ഉണ്ടായത്. കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സർക്കാരിൻ്റെ മുഖമാണ് കണ്ടതെന്ന് പിണറായി വിജയൻ വിമർശിച്ചു.
ബിൽ പാസാക്കാൻ സർക്കാർ അനാവശ്യ ധൃതിയും വാശിയും കാണിച്ചു. മുഖ്യമന്ത്രി തന്നെയാണ് നിർബ്ബന്ധ ബുദ്ധി കാണിച്ചത്. ഏത് മാർഗ്ഗത്തിലൂടെയും മദ്യ കമ്പനികൾക്ക് നികുതി ഇളവ് നൽകണം എന്നാണ് അദ്ദേഹം തീരുമാനിച്ചത്. സർക്കാർ തീരുമാനം മദ്യ വ്യാപനം വർദ്ധിപ്പിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.
യുഡിഎഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞത് പ്രഹസനം ആക്കി മാറ്റിയെന്ന് പിണറായി ചൂണ്ടിക്കാട്ടി. സഭയിൽ നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറായില്ല. ബിൽ പാസാക്കിയിട്ട് യുഡിഎഫ് ചർച്ചക്ക് എന്ത് പ്രസക്തി. സബ്ജക്ട് കമിറ്റിക്ക് വിടാതെ ധന ബിൽ പാസാക്കിയതിനെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞത് വിതണ്ഡവാദങ്ങളാണ്. മുൻ സർക്കാരിൻ്റെ അവസാന ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാതിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. ആ ധന ബില്ലിൽ അധിക നികുതി നിർദ്ദേശം ഒന്നുമില്ലായിരുന്നുവെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
ബെവ്കോ ബക്കാർഡിക്ക് വിൽക്കുമോയെന്ന് പിണറായി വിജയൻ ചോദിച്ചു. സർക്കാർ ഈ വിഷയത്തിൽ ഉരുണ്ട് കളിക്കുന്നു. ബെവ്കോ മാത്രമാണ് വിൽപ്പനക്കാരെങ്കിൽ എന്തിനാണ് ഇത്ര ധൃതി. മദ്യ കമ്പനികളെ വഴിവിട്ട് സഹായിക്കുകയാണ്. വിൽക്കാൻ തയ്യാറായില്ലെങ്കിൽ മദ്യ കമ്പനി കോടതിയിൽ പോകില്ലേ. അവർക്ക് അനുകൂല വിധി സമ്പാദിക്കാൻ അവസരം ഒരുക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് എൽഡിഎഫ് കാലത്ത് നികുതിയിളവ് തീരുമാനിച്ചിട്ടില്ല. ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
