പട്ന : ബിഹാറിൽ ചോദ്യപേപ്പറും ഉത്തരക്കടലാസുമെല്ലാം മഴവെള്ളത്തിൽ ഒഴുകിനടക്കുന്ന കാഴ്ച അത്ഭുതമായി. 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും കെട്ടുകളാണ് ഇങ്ങനെ അനാമായി ഒഴുകി നടന്നത്. ബക്‌സർ ജില്ലയിലെ പരീക്ഷ കേന്ദ്രത്തിന് പുറത്താണ് കൗതുകകരമായ ഈ കാഴ്ച. ത്രൈമാസ പരീക്ഷകൾക്കായി ബീഹാർ സ്കൂൾ പരീക്ഷാ ബോർഡ് അയച്ചതാണ് ഈ മെറ്റീരിയലുകൾ.
സംസ്ഥാനത്തെ പരീക്ഷാ രേഖകളുടെ വിതരണത്തിലും കൈകാര്യം ചെയ്യുന്ന രീതിയിലും ഈ സംഭവം വലിയ ആശങ്കയാണ് സൃഷ്ടിയ്ക്കുന്നത്. ശ്രദ്ധിക്കപ്പെടാതെ വെള്ളത്തിൽ കിടക്കുന്ന ചോദ്യപേപ്പർ കെട്ടുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപ്പോഴും ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സംഭവം നിഷേധിക്കാനാണ് ശ്രമിക്കുന്നത്.
പാക്കറ്റുകൾ കർശനമായി അയച്ചിട്ടുണ്ടെന്നും പൂർണ്ണമായും കേടുകൂടാതെയാണെന്നും വിതരണ കാലതാമസമില്ലാതെ പരീക്ഷകൾ ഷെഡ്യൂൾ പ്രകാരം നടന്നതായും ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 167 സ്‌കൂളുകളിൽ നിന്നുള്ള ചോദ്യപേപ്പറുകളും ഉത്തരകടലാസുകളുമാണ് ഇതെന്നാണ് വിവരം. ചോദ്യപേപ്പറുകൾക്കും ഉത്തര ക്കടലാസിനും കേടുപാടുകൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
