തിരുവനന്തപുരം : സെൻസർ ചെയ്യാത്ത സിനിമ പ്രദർശിപ്പിച്ചെന്ന കേസിൽ നിർമ്മാതാവിനെ ചോദ്യം ചെയ്ത് പോലീസ്. മോളിവുഡ് സിനിമയുടെ നിർമ്മാതാവ് ആഷിക്ക് ഉസ്മാനെയാണ് തിരുവല്ലം പോലീസ് ചോദ്യം ചെയ്തത്. സെൻസർ ബോർഡിൻെറ പരാതിയിലാണ് നടപടി. .
യുവനടൻ നസ്ലിൻ നായകനായ മോളിവുഡ് ടൈംസ് എന്ന സിനിമ സെൻസറില്ലാത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചുവെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സെൻസർ ബോർഡ് ഒഴിവാക്കിയ സംഭാഷണവും ദൃശ്യങ്ങളും ചേർത്ത് തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചതിനുള്ള പോലീസിന് തെളിവും പോലീസ് ശേഖരിച്ചിരുന്നു. തുടർന്നാണ് അണിയറ പ്രവർത്തകരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആഷിക്ക് ഉസ്മാന് നോട്ടീസ് നൽകി വിട്ടയച്ചതായി പോലീസ് പറഞ്ഞു. സംവിധായകനെയും വിതരണക്കാരെയും വൈകാതെ ചോദ്യം ചെയ്യും.
അഭിനവ് സുന്ദർ സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് എന്ന സിനിമ ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്തത്. തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയിൽ അശ്ലീല സംഭഷണങ്ങളും ചില ദൃശ്യങ്ങളുമുണ്ടെന്ന പരാതി ആദ്യം ലഭിച്ചത് സെൻസർബോർഡിനാണ്. സെൻസർ ബോർർഡിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലും ഇത് വ്യക്തമായതോടെയാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ അരുണ്‍ ആർ. ബി.കൃഷ്ണക്ക് പരാതി നൽകിയത്.
പയ്യന്നൂരിലെ ഒരു തിയറ്ററിൽ സിനിമ കണ്ട വ്യക്തിയാണ് സെൻസർ ബോർഡിന് പരാതി നൽകിയത്. ഈ തിയറ്ററിൽ പോലിസ് പരിശോധന നടത്തിയിരുന്നു. സെൻസറില്ലാത്ത ചിത്രമാണ് പ്രദർശിപ്പിച്ചെന്ന് മാനേജരും ജീവനക്കാരും മൊഴി നൽകി. സെൻസറില്ലാത്ത ദൃശ്യങ്ങള്‍ കൂട്ടി ചേർത്ത ലാബിലും പരിശോധന നടത്തി. സംവിധായകനാണ് ഒഴിവാക്കി ഭാഗങ്ങള്‍ കൂട്ടി ചേർത്ത് പ്രദർശനത്തിനായി ചിത്രം തയ്യാറാക്കിയതെന്നാണ് ലാബുകാരുടെ മൊഴി.
.
സെൻസറിംഗ് നടത്തിയ സിനിമയും തിയേറ്ററുകളിൽ പ്രർദശിപ്പിച്ച സിനിമയും പോലീസ് പരിശോധിക്കും. നിർമ്മാതാവിന് പുറമെ, സംവിധായകനും അണിയറ പ്രവർത്തകർക്കും ഈ ആഴ്ച ഹാജരാകാൻ നോട്ടീസ് നൽകി.
