വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചുച്ചേർത്ത നിർണ്ണായക യോഗം ഫലം കാണാതെ പിരിഞ്ഞു. രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ നിന്ന് അന്തിമ തീരുമാനം ഒന്നും കൈക്കൊള്ളാതെ പ്രസിഡന്റ് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് അസോസിയേറ്റഡ് പ്രസ് (AP) റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച നടന്ന ഈ യോഗത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ നീട്ടുന്നതിനുള്ള കരാറിൽ തർക്കമേഖലയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അന്താരാഷ്ട്ര നാവിക ഗതാഗതത്തിനായി ഇറാൻ വീണ്ടും തുറന്നുനൽകുന്നത് ഉൾപ്പെടണമെന്ന് ട്രംപ് നിർബ്ബന്ധത്തിലായിരുന്നു ട്രംപ്. ആണവ ബോംബുകൾ ഒരിക്കലും നിർമ്മിക്കില്ലെന്ന ടെഹ്‌റാന്റെ ഉറപ്പും അവരുടെ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിബന്ധനകൾ തുടരണമെന്നും ട്രംപ്
വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ നിബന്ധനകളെ ഇറാൻ ആവർത്തിച്ച് എതിർക്കുകയാണുണ്ടായത്. ട്രംപ് തന്റെ ‘റെഡ്‌ലൈനുകൾ’ (Redlines) തൃപ്തിപ്പെടുത്തുന്നതും ടെഹ്‌റാന്റെ ആണവ മോഹങ്ങളെ തടയുന്നതുമായ ഒരു കരാറിൽ മാത്രമെ ഒപ്പുവെക്കുകയുള്ളൂവെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ എപിയോട് പറഞ്ഞതായാണ് വിവരം.
വെള്ളിയാഴ്ചത്തെ യോഗത്തിന് മുൻപ് ട്രൂത്ത് സോഷ്യലിൽ (Truth Social) ഇട്ട പോസ്റ്റിൽ ഇറാനെക്കുറിച്ച് താൻ ഒരു അന്തിമ തീരുമാനത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ് എഴുതിയിരുന്നു.”ഇറാൻ ഒരിക്കലും ഒരു ആണവായുധമോ ബോംബോ നിർമ്മിക്കില്ലെന്ന് സമ്മതിക്കണം.” എന്ന് ട്രംപ് കുറിച്ചു. കൂടാതെ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര നാവിക ഗതാഗതത്തിനായി വീണ്ടും തുറക്കണമെന്നും അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാ കടൽ മൈനുകളും നശിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കരാറിൽ എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കാൻ യുഎസ് സന്നദ്ധമാണെന്ന് ട്രംപിന്റെ സെക്രട്ടറി ഓഫ് വാർ (സെക്രട്ടറി ഓഫ് ഡിഫൻസ്) പീറ്റ് ഹെഗ്സെത് ശനിയാഴ്ച പറഞ്ഞു. “ആവശ്യമെങ്കിൽ ആക്രമണം പുനരാരംഭിക്കാനുള്ള ഞങ്ങളുടെ കഴിവിൽ ഒട്ടും കുറവില്ല. ഞങ്ങൾ അതിന് പൂർണ്ണ പ്രാപ്തരാണ്.” സിംഗപ്പൂരിൽ വെച്ച് പെന്റഗൺ മേധാവി വ്യക്തമാക്കി.
