തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ രണ്ടാനച്ഛൻ്റെ കൊടും ക്രൂരതയിൽ കൊല്ലപ്പെട്ടു. കുഞ്ഞിനെ മാരകമായി മർദ്ദിച്ചിരുന്നത് അമ്മ നോക്കി നിൽക്കെയായിരുന്നു. മർദ്ദനത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അമ്മ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിലേറ്റ മർദ്ദനത്തിന്റെ പാടുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചതിന്റ പാടുകൾ കണ്ടെത്തി. കാൽ വിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടർന്ന നിലയിലാണ്.
സ്വന്തം കുഞ്ഞായി നോക്കാം എന്ന ഉറപ്പ് നൽകിയാണ് അഷ്‌കർ കുഞ്ഞിന്റെ അമ്മയെ ഒപ്പം താമസിപ്പിച്ചിരുന്നതെന്നാണ് പറയുന്നത്.
കേസിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പോലീസ്. രണ്ടാനച്ഛന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തി. മരിക്കുന്നതിന് മുൻപ് കുട്ടി മർദ്ദനത്തിന് ഇരയായെന്നും ആന്തരിക അവയവയത്തിന് വരെ പരുക്കേറ്റെന്നും പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഭക്ഷണം നൽകുന്നതിനിടെയ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുട്ടിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് കുട്ടി മരിച്ചു. മരണത്തിന് പിന്നാലെ രണ്ടാനച്ഛന്റെയും അമ്മയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടി ക്രൂരമായ മർദ്ദനമാണ് ഏറ്റതെന്ന് പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് പോലീസ് നടത്തിയ ഇൻക്വസ്റ്റിലും കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. തുടർന്നാണ് അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുക്കുന്നത്.
