കൊച്ചി : നടൻ ടിനി ടോമിനെതിരെ രൂക്ഷമായ ആരോപണവുമായി നടി അൻസിബ ഹസൻ. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. “കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസ്സിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ.” – ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകാനാണ് അൻസിബയുടെ തീരുമാനം.
തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ ഓഫീസിൽ മൊഴി നൽകാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി അൻസിബ.
നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കും എതിരെ അൻസിബ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിന്മേൽ മൊഴിയെടുക്കാനാണ് തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ ഓഫീസിലേക്ക് അൻസിബയെ വിളിപ്പിച്ചത്.
മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് തന്നെ കേൾക്കാം എന്ന് ഇപ്പോൾ താര സംഘടനയായ അമ്മയുടെ നേതൃത്വം വ്യക്തമാക്കിയതെന്ന് അൻസിബ പറയുന്നു. ഇതിനു മുമ്പ് താൻ പല തവണ പരാതി പറഞ്ഞിരുന്നു. ഇതേ കമ്മിറ്റിക്കു മുമ്പിൽ വീണ്ടും ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അൻസിബ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്‍മയ്‍ക്കെതിരെയും നടി ലക്ഷ്മിപ്രിയയ്ക്ക് എതിരെയുമുള്ള പരാതി അൻസിബ മുഖ്യമന്ത്രിക്ക് കൈമാറിയത്. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചെന്നാണ് അൻസിബയുടെ പരാതി. എസ്ഐ രേഷ്മ പോലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ ആരോപിക്കുന്നു. തനിക്കെതിരായ ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അൻസിബ പറഞ്ഞു. നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്മഎക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ച അന്‍സിബ ഹസ്സന്‍ സംഘടനാ നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നതോടയാണ് വിവാദങ്ങളുടെ തുടക്കം. ജിഹാദിയെന്ന് വിളിച്ചു. മതപരിവര്‍ത്തനം നടത്തിയെന്നും അവിഹിത ബന്ധമുണ്ടെന്നും പറഞ്ഞു പരത്തി തുടങ്ങിയ ഗുരുതര പരാമര്‍ശങ്ങളാണ് അൻസിബ ടിനിക്കെതിരെ ഉന്നയിച്ചത്. ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നിരുന്നു. കുടുംബമേളക്കിടെ ടിനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും നീന കുറുപ്പും സംഘടനക്ക് പരാതി നല്‍കിയിട്ടുണ്ട്.
