(Photo Courtesy : X)
ടെഹ്റാൻ : അമേരിക്ക – ഇറാൻ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. മേഖലയിലെ വിവിധ ഇടങ്ങളിൽ രാത്രി വൈകിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട ഇസ്രയേൽ സൈന്യം, ഇപ്പോഴും തുടരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.
വ്യാഴാഴ്ച ഫ്രാൻസിലെ വേഴ്സായിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച ചരിത്രപരമായ ധാരണാപത്രത്തിന് ശേഷം ഇസ്രായേൽ നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ഇറാനെതിരെയുള്ളതും ലെബനൻ, ഹിസ്ബുള്ള, ഇസ്രായേൽ എന്നിവയുൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നതും നാലു മാസത്തെ സംഘർഷം അവസാനിപ്പിക്കാൻ ഒപ്പുവെച്ച ധാരണാപത്രത്തിൽ വ്യക്തമാക്കിയതും.
അതേസമയം, തെക്കൻ ലെബനനിലെ ഇറാന്റെ യുദ്ധമുഖത്തുള്ള ഹിസ്ബുള്ള തീവ്രവാദികളെയും അവരുടെ താവളങ്ങളെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ വാദം. ഇറാൻ പിന്തുണയുള്ള സംഘം ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതിന് മറുപടിയായാണ് ആക്രമണങ്ങൾ നടത്തിയതെന്നും ഇസ്രായേൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
