തിരുവനനപുരം : ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ അനുമതി ഇല്ലാതെ ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ കോസ്റ്റ്ഗാർഡ് വരുത്തിയത്
ഗുരുതര സുരക്ഷാ ലംഘനമെന്ന് ADGP എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട്. കൊടിമരത്തിന് തൊട്ടു മുകളിൽ കൂടി ഹെലികോപ്റ്റർ പറന്നു. കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല. എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുത്തതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന് പത്തനംതിട്ട എസ്.പിയെ ചുമതലപ്പെടുത്തി .
ശബരിമല മുതൽ നിലക്കൽ വരെ അതീവസുരക്ഷാ മേഖലയാണ്. ഇത്തരത്തിൽ വളരെ താഴ്ന്ന് സന്നിധാനത്ത് ഹെലികോപ്റ്റർ പറക്കുന്നത് ആദ്യ സംഭവമാണെന്നാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ ശബരിമല ക്ഷേത്രത്തിന് തൊട്ടു മുകളിലൂടെ പറന്നത്.
കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തു കൂടെ വേഗത കുറച്ചായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം. ഹെലികോപ്റ്റർ സഞ്ചരിച്ചതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ ചിത്രീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിനോട് റിപ്പോർട്ട് തേടി. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരുന്നത്. ഏതെങ്കിലും നിരീക്ഷണത്തിന്റെ ഭാഗമായി ശബരിമലയ്ക്ക് മുകളിലൂടെ പറന്നതല്ല എന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്റ്റ് ഗാർഡ് പറയുന്നു. റഡാർ സംവിധാനത്തിലൂടെ സഞ്ചരിക്കുന്ന ഹെലികോപ്റ്റർ അല്ലെന്നും ജിപിഎസ് മുഖേനയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു.
