കാരക്കാസ്: ബുധനാഴ്ച വൈകിട്ട് വെനസ്വേലയിലുണ്ടായ ഭൂചലനത്തിൽ മരണപെട്ടവരുടെ എണ്ണം 164 ആയി. 971 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ അതിശക്തമായ ഭൂചലനങ്ങളാണ്. ഭൂചലനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അതിതീവ്ര രക്ഷാപ്രവർത്തനങ്ങളാണ് നടക്കുന്നത്.

ഭൂകമ്പങ്ങൾക്ക് പിന്നാലെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽനിന്ന് 1700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലയിലെ കെട്ടിടങ്ങളിൽനിന്ന് പോലും ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നത് ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതായി. കരീബിയൻ തീരത്തെ മോറോൻ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്താണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വെ അറിയിച്ചു. കഷ്ടിച്ച് ഒരു മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഭൂചലനം മോറോൻ നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് അനുഭവപ്പെട്ടത്.
ഒന്നിലേറെ ഫാൾട്ട് ലൈനുകൾക്ക് (ഭ്രംശരേഖകൾ) സമീപമാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത്. തെക്കേ അമേരിക്കൻ ഫലകത്തിന്റെയും കരീബിയൻ ഫലകത്തിന്റെയും ഇടയിലാണിതിന്റെ സ്ഥാനം. ലാറ്റിൻ അമേരിക്കയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് അതിശക്തമായ ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.
