തിരുവനന്തപുരം : വീര്യം കുറഞ്ഞ് മദ്യത്തിന്റെ നികുതി ഇളവ് വിഷയത്തിൽ, മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. നികുതി ഇളവിനുള്ള തീരുമാനം പിൻവലിക്കണം. നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ്, കോൺഗ്രസിലും യുഡിഎഫിലും ചർച്ച ചെയ്യണമായിരുന്നു. പിൻവാതിൽ നടപടി പാടില്ലെന്നും പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കണമെന്നും വിഎം സുധീരൻ പറഞ്ഞു.
കേരളത്തിൽ കൃത്യമായി എത്ര ബാർ ഉണ്ടെന്ന് ഇനിയും പുറത്തു വരേണ്ടതുണ്ട്. ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സ്ഥിതിയാണ്. ബജറ്റ് നിർദ്ദേശം പിൻവലിക്കണം. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.
അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ലഹരിക്ക് എതിരായ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ വി എം സുധീരൻ പ്രശംസിച്ചു. ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.
ജനാധിപത്യ സർക്കാരിനെ സംബന്ധിച്ച് എടുക്കുന്ന ഓരോ നയങ്ങളും സ്വീകരിക്കുന്ന ഓരോ നടപടികളും ഔചിത്യം നിലനിർത്തിക്കൊണ്ടുവേണം മുന്നോട്ടുപോകണമെന്ന് വിഎം സുധീരൻ പറഞ്ഞു. ഒരു തീരുമാനം പോലും പാളി പോകരുത്. എല്ലാവരുമായി ആലോചിച്ച് മാത്രമേ മുന്നോട്ടു പോകാവൂ. അതാണ് അഭികാമ്യമെന്ന് സുധീരന്‍ പറഞ്ഞു. ആലപ്പുഴ തീരത്ത് ഒരുതരത്തിലുള്ള ഖനനവും ഉണ്ടാകില്ല എന്ന് സർക്കാർ പ്രഖ്യാപിച്ചേ മതിയാകൂ എന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു. ആലപ്പുഴ തീരദേശത്തെ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് അദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണത്തിൽ അവ്യക്തതയുണ്ട്. കരിമണൽ കർത്ത ആയാലും അദാനി ആയാലും തീരദേശത്ത് കരിമണൽ ഖനനം അനുവദിക്കരുത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമേഖലയ്ക്ക് ആണ് ഖനനം എന്നായിരുന്നു പറഞ്ഞത്. പിന്നീട് അത് സ്വകാര്യമേഖലയിൽ ഉള്ളവർ ഖനനം നടത്തുന്ന സ്ഥിതിയായി. ഇത് മുഖ്യമന്ത്രിയും സർക്കാരും ആലോചിക്കണമെന്ന് വി എം സുധീരൻ പറഞ്ഞു.
