തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ധനബില്ല് ജൂലൈ ഒന്നിന് നിയമസഭ പാസാക്കും. ധനബില്ലിന് മുമ്പ് മുന്നണിയിലും പാര്‍ട്ടിയിലും സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടേയും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടേയും വിമര്‍ശനങ്ങളെ തള്ളിയാണ് വി ഡി സതീശന്റെ തീരുമാനം.
ബജറ്റ് നിയമസഭ പാസാക്കിയാല്‍ ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ധനബില്‍ കൂടി പാസാക്കണം. ധനബില്‍ പാസ്സായാലെ പുതുക്കിയ നികുതി നടപ്പിലാക്കാനാകൂ. സാധാരണഗതിയില്‍ ബജറ്റ് പാസാക്കുമ്പോള്‍ ധനബില്ല് പാസാക്കുന്നതിനൊപ്പം തന്നെ സബ്ജറ്റ് കമ്മിറ്റിയില്‍ കൂടി ഇത് പരിഗണിക്കണമെന്നുണ്ട്. പുതുക്കിയ ബജറ്റാണ് ഇത്തവണത്തേത് എന്നതിനാല്‍ തന്നെ ധനബില്‍ മാത്രമെ പാസാക്കുന്നുള്ളൂ. സബ്ജറ്റ് കമ്മിറ്റിക്ക് പോകേണ്ടതില്ലെന്ന ഒരു ഭേദഗതി കൂടി ഇന്നലെ നിയമസഭ അംഗീകരിച്ച സാഹചര്യത്തില്‍ ധനബില്‍ പാസാക്കുമ്പോള്‍ നികുതി പരിഷ്‌ക്കാരങ്ങളും പ്രാബല്യത്തില്‍ വരും.
ജൂലൈ ഒന്നിന് ധനബില്ല് അവതരിപ്പിക്കുമ്പോള്‍ അതില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ട് സ്ലാബുകളിലായി 120 ശതമാനമായും 175 ശതമാനമായും കുറച്ചുകൊണ്ടുള്ള തീരുമാനവും ഉള്‍പ്പെടും. ഇത് പൂര്‍ണ്ണമായും നടപ്പിലാകണമെങ്കില്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിന്റെ കൂടി ആവശ്യം മാത്രമേയുള്ളൂ. മുന്നണിയുടേയും പാര്‍ട്ടിയുടേയും തീരുമാനമേ നടപ്പിലാക്കൂവെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇതുവരെയുള്ള നടപടിക്രയങ്ങൾ പരിശോധിച്ചാൽ നീക്കം ആ വഴിക്കല്ലെന്ന് വ്യക്തം.
