നാസിക് : മേയ് 3 ന് നടന്ന നീറ്റ്- യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആദ്യ അറസ്റ്റ്. മഹാരാഷ്ട്രയിലെ നാസിക്കിൽ ബിഎഎംഎസ് വിദ്യാർത്ഥിയായ ശുഭം ഖൈർനാർ ആണ് അറസ്റ്റിലായത്. ചോദ്യ പേപ്പർ ടെലഗ്രാമിലൂടെ വാങ്ങി ഹരിയാന സ്വദേശിയായ ഒരാൾക്ക് വിറ്റുവെന്നാണ് കണ്ടെത്തൽ. നാസിക് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്ത ഇയ്യാളെ , ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറും.
അതേസമയം, ഇപ്പോഴുണ്ടായിരിക്കുന്ന അറസ്ററ് പുതിയ സംശയങ്ങൾ കൂടി ജനിപ്പിക്കുന്നതാണ്. നാസിക്കിലെ ഒരു പ്രിന്റിംഗ് പ്രസ്സിൽ നിന്ന് നേരിട്ട് ചോദ്യപേപ്പർ ചോർന്നതാണെന്നായിരുന്നു ഇതുവരെ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, പോലീസ് വൃത്തങ്ങൾ ഇപ്പോൾ പറയുന്നത് പരീക്ഷാ പേപ്പർ അവിടെ അച്ചടിച്ചിട്ടില്ല എന്നാണ്!
മെയ് 3 ന് നടത്തിയ നീറ്റ്-യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ചൊവ്വാഴ്ച റദ്ദാക്കുകയും പുന:പരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മെയ് 7നാണ് ചോദ്യപേപ്പർ ചോർന്നതായുള്ള വിവരം എൻടിഎയ്ക്ക് ലഭിച്ചതായി പറയുന്നത്. മെയ് 8ന് പരിശോധനയ്ക്കായി വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയതായി റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിനിടയിലും പരീക്ഷാ പ്രക്രിയ സുതാര്യമായ രീതിയിൽ നടന്നിരുന്നുവെന്നായിരുന്നു എൻടിഎയുടെ വാദമത്രയും. എന്നാൽ, കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ കാര്യങ്ങൾ സങ്കീർണമായി. 400ലധികം ചോദ്യങ്ങളുള്ള ഒരു ചോദ്യപേപ്പർ പ്രചരിച്ചുവെന്നായിരുന്നു ആരോപണം. ഇതിൽ ഏകദേശം നൂറോളം ചോദ്യങ്ങൾ NEET-UG 2026 ചോദ്യപ്പേപ്പറുമായി പൊരുത്തപ്പെടുന്നതായിരുന്നു. മെയ് 10, 11 തീയതികളിലാണ് ചില ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായി എൻടിഎ ഡയറക്ടർ ജനറൽ പറഞ്ഞത്. ഇതിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കുന്ന നടപടിയിലേക്ക് എൻടിഎ കടന്നത്.
ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തിയും എത്ര പേർക്ക് ചോദ്യപേപ്പർ ലഭ്യമായിരുന്നുവെന്നും നിർണ്ണയിക്കാൻ ഈ അന്വേഷണം കൊണ്ട് ആവുമോ എന്നും കണ്ടറിയണം. വിഷയം ഒരു സംസ്ഥാനത്ത് മാത്രമായി ഒരുങ്ങുന്നതാണോ അതോ ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് ഇതിൻ്റെ വ്യാപ്തി നീളുന്നുണ്ടായെന്നും സിബിഐ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.
