കാഠ്മാണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് റസുവയിൽ സ്ഥിതി ചെയ്യുന്ന ത്രിശൂലി 3 ‘എ’ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സർക്കാർ. ശനിയാഴ്ച പുലർച്ചെ മുതൽ തുരങ്ക കവാടം തുറക്കാനുള്ള ശ്രമത്തിലാണ് ദൗത്യസേന.
തുരങ്കത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഒരു രക്ഷാസംഘത്തെ വിന്യസിക്കാൻ സർക്കാർ തയ്യാറായത്. നേപ്പാളി സൈന്യത്തിൽ നിന്നുള്ള 62 പേരും നേപ്പാൾ പോലീസിൽ നിന്നുള്ള 20 പേരും ഉൾപ്പെടെ 82 പേരുടെ സംയുക്ത സംഘത്തെ വെള്ളിയാഴ്ച രാത്രി മുതൽ വിന്യസിച്ചിട്ടുണ്ട്. പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പ്രവേശന കവാടം വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. തുരങ്ക കവാടത്തിന്റെ മുന്നിൽ കുഴിയെടുക്കലും തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളും വേഗത്തിലാക്കാനാണ് നീക്കം. എന്നാൽ, പ്രദേശത്ത് പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ, രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി നേരിടുന്നുണ്ട്.
അതേസമയം, രക്ഷാപ്രവർത്തനത്തിനായി നേപ്പാളിൽ എത്തിയ ഇന്ത്യൻ സംഘം ത്രിശൂലിയിലെത്തി. ഇന്ത്യൻ സംഘം ഹെലികോപ്റ്റർ വഴി ചിലിമെ, ലാങ്‌ടാങ് പ്രദേശങ്ങളിൽ പ്രാഥമിക നിരീക്ഷണം (റെസി) നടത്തി. ആവശ്യാനുസരണം കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ പദ്ധതി തയ്യാറാക്കുകയാണ് സംഘം.
തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾക്കൊപ്പം ഒരു ടണൽ സാങ്കേതിക സംഘത്തേയും ഫോറൻസിക് ഉപകരണങ്ങൾക്കൊപ്പം ഡിഎൻഎ വിശകലനത്തിനായി ഫോറൻസിക് വിദഗ്ധരുടെ ഒരു സംഘത്തേയും നേപ്പാളിലേക്ക് അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. ഇത് കൂടാതെ, 230 അടി സിംഗിൾ ലെയ്ൻ മോഡുലാർ സ്റ്റീൽ പാലത്തിനായുള്ള ഉപകരണങ്ങൾ വഹിക്കുന്ന 16 ട്രക്കുകളും നേപ്പാളിലെത്തിയിട്ടുണ്ട്. ഏഴ് ബെയ്‌ലി പാലങ്ങൾ കൂടി സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളും ഇൻസ്റ്റാളേഷനുള്ള സാങ്കേതിക സംഘങ്ങളും ഉടൻ എത്തുകയും ചെയ്യും.
അവശ്യ മരുന്നുകൾ, പോർട്ടബിൾ ജനറേറ്റർ സെറ്റുകൾ, ഭക്ഷണ പാക്കറ്റുകൾ, ജലശുദ്ധീകരണ ടാബ്‌ലെറ്റുകൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ആകെ 68.5 ടൺ ദുരിതാശ്വാസ വസ്തുക്കൾ കാഠ്മണ്ഡുവിലേക്ക് വിമാനമാർഗം ഇന്ത്യ എത്തിച്ചു നൽകിയിട്ടുണ്ട്.
