തിരുവനന്തപുരം : കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാൻ സാദ്ധ്യത. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചേക്കും. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. പകരം തല്‍സ്ഥാനത്തേക്ക് മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ പ്രതിസ്ഥാനത്ത് വന്നതോടെയാണ് പുതിയ നീക്കം.
ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എന്നത് കൊണ്ട്തന്നെ താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിക്കും. ശബരിമല തന്ത്രിയാകാന്‍ ബ്രഹ്‌മദത്തന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമി ഭക്തര്‍ക്കും ഇത്രയും അവമതിപ്പും ദു:ഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു.
