(Photo Courtesy : ANI/X)
ന്യൂഡൽഹി : ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിലുണ്ടായ കപ്പൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ മരണപ്പെട്ട സംഭവത്തിൽ ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ ഇറാൻ മിഷന്റെ ഡെപ്യൂട്ടി ഹെഡ് മുഹമ്മദ് ജവാദ് ഹൊസൈനിയെയും മറ്റ് നയതന്ത്രജ്ഞരെയും വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ആശങ്കകൾ പ്രകടിപ്പിക്കുകയും വിശദീകരണം തേടുകയും ചെയ്തു.
തിങ്കളാഴ്ച, ഹോർമുസ് കടലിടുക്കിൽ ഒമാന്റെ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ പതാകയുള്ള രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഐആർജിസി മാരകമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെടുകയും ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഇന്ത്യൻ സർക്കാർ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ഇറാനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ഈ സുപ്രധാന കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ചീഫ് മുഹമ്മദ് ജവാദ് ഹൊസൈനിയും മറ്റ് ഇറാനിയൻ നയതന്ത്രജ്ഞരും ഒരു പൊതു പ്രസ്താവനയും നടത്തിയില്ല. ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര നീക്കം. ആഗോള ഊർജ്ജ ഗതാഗതത്തിന് ഹോർമുസ് കടലിടുക്ക് നിർണ്ണായകവും സെൻസിറ്റീവുമായ ഒരു ജലപാതയായി കണക്കാക്കപ്പെടുന്നു. ഈ അന്താരാഷ്ട്ര ജലപാതയിൽ വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്, കാരണം ഇത് സമുദ്ര വ്യാപാരവും നാവികരുടെ സുരക്ഷയും നേരിടുന്ന കനത്ത ഭീഷണിയാണ്.
മുന്നറിയിപ്പ് അവഗണിച്ചെതാണ് ഹോർമൂസിൽ രണ്ട് യുഎഇ ടാങ്കുകൾക്ക് നേരെ ആക്രമണം നടത്താൻ കാരണമെന്ന്
ഇറാൻ്റെ പ്രതികരണം പിന്നീട് വന്നു. കപ്പലുകൾ തങ്ങളുടെ സൈന്യത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതായും, നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കിയ ശേഷം നിർദ്ദേശങ്ങൾ ലംഘിച്ച് മൈനുകൾ വിതറിയ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു.
