ദുബൈ : ‘ദി സെയിൽ’ എന്നറിയപ്പെടുന്ന ദുബൈയുടെ ലോകപ്രശസ്ത ആഡംബര ഹോട്ടൽ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുന്നു. 1999-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹോട്ടൽ അടയ്ക്കുന്നത്. 18 മാസം നീണ്ടുനിൽക്കുന്നതാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ.
കഴിഞ്ഞ മാർച്ചിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിനിടെ ബുർജ് അൽ അറബിൻ്റെ മുൻഭാഗത്ത് ചെറിയ തീപ്പിടുത്തമുണ്ടായതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം.

ദുബൈ ടൂറിസത്തിന്റെ ഗ്ലോബൽ അടയാളമായി മാറിയ പായ്ക്കപ്പൽ മാതൃകയിലുള്ള കെട്ടിടത്തിന് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം. ഹോട്ടലിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ഉൾവശങ്ങൾ നവീകരിക്കാനാണ് പദ്ധതി. ഒരു വിലപ്പെട്ട കലാവസ്തു പുന:ർനിർമ്മിക്കുന്നതുപോലെ വളരെ സൂക്ഷ്മമായ രീതിയിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുകയെന്ന് ജുമൈറ ഗ്രൂപ്പ് സിഇഒ തോമസ് ബി മെയർ പറഞ്ഞു.
പാരീസ് ആസ്ഥാനമായുള്ള പ്രശസ്ത ഇന്റീരിയർ ആർക്കിടെക്റ്റ് ട്രിസ്റ്റൻ ഔവർ ആണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാരീസിലെ ഹോട്ടൽ ഡി ക്രിയോൺ ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ കെട്ടിടങ്ങൾ നവീകരിച്ച് പ്രശസ്തനാണ് ഇദ്ദേഹം. ഹോട്ടലിന്റെ പൈതൃകവും കരകൗശല വൈദഗ്ധ്യവും ഒട്ടും ചോർന്നുപോകാതെ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തുകയാണ് ദൗത്യം.
ഒരു കൃത്രിമ ദ്വീപിൽ സമുദ്രനിരപ്പിൽ നിന്ന് 321 മീറ്റർ ഉയരത്തിലായി 27 വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ ബുർജ് അൽ അറബ്, ദുബൈയെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പൂർണ്ണമായും സ്യൂട്ടുകൾ മാത്രമുള്ള ഈ ഹോട്ടലിലെ ഇന്റീരിയറുകളിൽ സ്വർണ്ണ ഇലകളും വിലപിടിപ്പുള്ള മാർബിളുകളും സ്വരോവ്സ്കി ക്രിസ്റ്റലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. നവീകരണത്തിന് ശേഷം 2027 അവസാനത്തോടെ ഹോട്ടൽ വീണ്ടും തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
