ന്യൂഡൽഹി : മുതിർന്ന വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ പോലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 70 വർഷം പഴക്കമുള്ള അനാശാസ്യ പ്രവർത്തന നിരോധന നിയമം (ITPA) വിശകലനം ചെയ്തുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകൾക്കിടയിൽ കണ്ടെത്തുന്ന, സ്വന്തം ഇഷ്ടപ്രകാരം ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളുകളെ ഇരകളാക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ലൈംഗികത്തൊഴിലാളികളുടെ പുന:രധിവാസവുമായി ബന്ധപ്പെട്ട് അധികൃതർക്ക് നിർദ്ദേശം നൽകിയത്. സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന മുതിർന്നവരെ പീഡിപ്പിക്കുന്നതിൽ നിന്ന് പോലീസ് വിട്ടുനിൽക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഒരു ലൈംഗികത്തൊഴിലാളിയെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി പുന:രധിവസിപ്പിക്കരുതെന്നും, പുന:രധിവാസ പ്രക്രിയകൾ ഒന്നും തന്നെ നിർബ്ബന്ധിത സ്വഭാവമുള്ളതാകരുതെന്നും അത് അവരുടെ പൂർണ്ണ സമ്മതത്തോടെയായിരിക്കണം എന്നും കോടതി ഊന്നിപ്പറഞ്ഞു.
“പുനരധിവാസത്തിനുള്ള ഭരണഘടനാപരമായ അവകാശം ഇരകൾക്ക് അതിനായുള്ള മാർഗ്ഗങ്ങളും പിന്തുണയും നൽകാൻ ഭരണകൂടത്തെ ബാദ്ധ്യസ്ഥമാക്കുന്നുണ്ട്. എന്നാൽ, ഇരയുടെ ഇഷ്ടത്തിന് വിരുദ്ധമായി അവരുടെ മേൽ ഒരു പുന:രധിവാസ പ്രക്രിയ അടിച്ചേൽപ്പിക്കാൻ ഇത് ഭരണസംവിധാനത്തിന് അധികാരം നൽകുന്നില്ല,” കോടതി കൂട്ടിച്ചേർത്തു.
വാണിജ്യപരമായ ലൈംഗിക ചൂഷണത്തിന് ഇരയായവരുടെ ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന വിധിയിൽ, പുന:രധിവാസം, പുന:സംയോജനം, സംരക്ഷിത ഭവനങ്ങളിലാക്കുക എന്നിങ്ങനെയുള്ള തീരുമാനങ്ങളിൽ പ്രായപൂർത്തിയായ ലൈംഗികത്തൊഴിലാളികളുടെ സമ്മതം പ്രാഥമിക പരിഗണനയായിരിക്കണമെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ മൗലികാവകാശങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിരീക്ഷണം.
ഇരകളുടെ സംരക്ഷണ പദ്ധതി തയ്യാറാക്കുന്നതിനായി മുതിർന്ന അഭിഭാഷക അപർണ ഭട്ട് സമർപ്പിച്ച നിർദ്ദേശം അംഗീകരിച്ച കോടതി, രക്ഷപ്പെടുത്തലിന്റെയും പുന:രധിവാസത്തിന്റെയും പേരിൽ ഇരകളെ നിഷ്ക്രിയ വസ്തുക്കളായി കാണരുതെന്നും അവരുടെ താൽപ്പര്യങ്ങളും സ്വയംഭരണാവകാശവും മാനിക്കപ്പെടണമെന്നും പറഞ്ഞു.
മനുഷ്യക്കടത്തിലൂടെ എത്തിയവരാണോ, ഭീഷണിക്ക് വഴങ്ങി വന്നവരാണോ, അതോ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടവരാണോ എന്ന് നോക്കാതെ, വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ നിന്ന് പിടികൂടുന്ന എല്ലാവരെയും ഒരേ രീതിയിലാണ് ഈ വ്യവസ്ഥ പലപ്പോഴും കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
.
