കോഴിക്കോട് : സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് സമാപിക്കും. വൈകീട്ട് 4 മണിക്ക് കടപ്പുറത്താണ് ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന റാലി. ഉച്ചയോടെ സമാപിക്കുന്ന കമ്മിറ്റിയിൽ പൊതു ചർച്ചയ്ക്ക് കേന്ദ്ര – സംസ്ഥാന നേതൃത്വം മറുപടി നൽകും.
മൂന്ന് ദിവസമായി തുടരുന്ന സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗമാണ് ഇന്ന് കോഴിക്കോട് സമാപിക്കുന്നത്. പാർട്ടിയുടെ ജില്ലയിലെ സംഘടനാ കരുത്ത് വിളിച്ചു പറയുന്ന മഹാറാലിയിൽ ലക്ഷം പേർ അണിനിരക്കും. കോഴിക്കോട് ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത മഹാറാലിക്ക് ആയിരിക്കും ബീച്ച് സാക്ഷിയാവുക എന്ന് സി പി ഐ എം അവകാശപ്പെടുന്നു.
വൈകിട്ട് നാലുമണിക്ക് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന റാലിയിൽ സി പി ഐ എം ജനറൽ സെക്രട്ടറി എം ഐ ബേബി, പി ബി അംഗങ്ങളായ പിണറായി വിജയൻ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും ബഹുജന റാലിക്കെത്തുന്നവരുടെ വാഹനങ്ങൾ നിശ്ചയിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
സിപിഎം വിശാല കമ്മിറ്റിയിലെ പൊതുചർച്ചയിൽ പ്രതിനിധികളിൽ നിന്നും ഉയർന്നുവന്ന പ്രധാന ആവശ്യം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത തിരുത്തൽ വേണമെന്നതാണ്. തിരുത്തൽ നടപടി ജനങ്ങൾക്കും അണികൾക്കും ബോധ്യമാകണം. സംസ്ഥാന സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തം ഇല്ല. നേതാക്കൾ ഒറ്റക്കൊറ്റയ്ക്ക് തീരുമാനം എടുക്കുന്നു. പ്രശ്നങ്ങൾ വരുമ്പോൾ നേതാക്കൾ ഒറ്റക്കെട്ടായി നേരിടുന്നില്ല. യോജിച്ച നിലപാട് പറയാൻ പോലും കഴിയുന്നില്ലെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
