കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടം. കോണ്‍ഗ്രസ് കൗണ്‍സിലർ ബിജു മാത്യുസ് ഓഫീസില്‍ നിന്ന് വാച്ചും ഫയലും മോഷ്ടിച്ചു എന്നാണ് പരാതി.
കഴിഞ്ഞദിവസം ദിയയുടെ പിതാവ് ബിനു പുളക്കക്കണ്ടം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു പോലീസില്‍ പരാതി നല്‍കിയിരുന്നു. ചെയര്‍പേഴ്‌സനില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രതികരിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും ബിജു മാത്യു പറഞ്ഞു. മോഷണാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൗണ്‍സിലര്‍ ബിജു മാത്യുസ് രംഗത്ത് വന്നത്.
കൊട്ടാരമറ്റത്തെ ഒരു ഓട്ടോ സ്റ്റാന്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. കഴിഞ്ഞദിവസം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കയ്യേറ്റത്തിന് ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ബിജു മാത്യൂസ് പോലീസില്‍ പരാതി നല്‍കിയത്. പുളിക്കണ്ടം കൗണ്‍സിലര്‍മാര്‍ ഏകപക്ഷീയമായി പെരുമാറുന്നു എന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഉന്നയിച്ചത്. ആരോപണം ബിനു പുളിക്കകണ്ടം പൂര്‍ണ്ണമായും തള്ളി.
എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് ഒരു കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറെ ബിനു പുളിക്കക്കണ്ടം മര്‍ദ്ദിച്ചതും മുൻപ് വലിയ വിവാദമായിരുന്നു. ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ സ്വതന്ത്രരായി ജയിച്ച പുളിക്കക്കണ്ടം കുടുംബത്തിലെ കൗൺസിലർമാരെ പിന്തുണച്ച് ഭരണം പിടിക്കാൻ കോണ്‍ഗ്രസ് തീരുമാനിയ്ക്കുകയായിരുന്നു.
