ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർത്ഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദ്ദേശമിറക്കിയ ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു. ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (നൽസാർ) വിദ്യാർത്ഥികളെയായിരുന്നു വിലക്കിയിരുന്നത്. വിവാദമായതിന് പിന്നാലെ ബാർകൗൺസിൽ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചു. സംഭവത്തിൽ ചീഫ് ജസ്റ്റിസടക്കം രൂക്ഷ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞത്.

“നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ എന്റെ വാക്കുകളോ കത്തോ, നമ്മുടെ നിയമ വിദ്യാർത്ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ പറയുന്നതിൽ യാതൊരു മടിയും എനിക്കില്ല.”- മനൻ കുമാർ പറഞ്ഞു.
“ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തിന്റെയോ അഹങ്കാരത്തിന്റെയോ വിഷയമല്ല. അത് നമ്മുടെ വിദ്യാർത്ഥികളുടെ വികാരങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവ് മാത്രമാണ്.”- മനൻ കുമാർ മിശ്രയുടെ വാക്കുകൾ.
നൽസാർലെ ബിരുദ വിദ്യാർത്ഥികളെ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് എല്ലാ സംസ്ഥാന ബാർ കൗൺസിലുകൾക്കും മനൻ കുമാർ മിശ്ര നിർദ്ദേശം നൽകിയതാണ് വലിയ വിവാദമായത്. ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പങ്കെടുക്കുന്നതിനെതിരെ നടന്ന പ്രചാരണത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പരിശോധിക്കുകയാണെന്നും അതിന് ഉത്തരവാദികളായവരെ കണ്ടെത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിർദ്ദേശത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
വിവാദമായതിന് പിന്നാലെ ബാർകൗൺസിൽ യോഗം ചേർന്ന് നിർദ്ദേശം പിൻവലിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും അതിൽ ബാർകൗൺസിലിന് എന്താണ് കാര്യമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ചോദിക്കുകയുണ്ടായി. നൽസാറിലെ വിദ്യാർത്ഥികൾക്കോ അവിടത്തെ അദ്ധ്യാപകർക്കോ എതിരെ ഒരു ശിക്ഷാനടപടിയുമെടുക്കരുതെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.
