പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി. ആറ് പതിറ്റാണ്ടിലേറെ പൊതുപ്രവർത്തന പാരമ്പര്യമുള്ള, 10 വർഷം തുടർച്ചയായി കേരളം ഭരിച്ച മുഖ്യമന്ത്രി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അതിനായി മകളുടെ പേരിൽ ബംഗളൂരുവിൽ കമ്പനി തുടങ്ങിയെന്നുമുള്ള ആരോപണങ്ങൾ ബോളിവുഡ് – തെലുങ്ക് സിനിമകളിലെ തിരക്കഥകളെ പോലും വെല്ലുന്ന യുക്തിരഹിതമായ കഥയാണെന്ന് ജോൺ ബ്രിട്ടാസ് എം പി പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബ്രിട്ടാസിൻ്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം –
ആറ് പതിറ്റാണ്ടിലേറെ പൊതുപ്രവർത്തന പാരമ്പര്യമുള്ള, 10 വർഷം തുടർച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രിയായി ഭരണം നടത്തിയ പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നും, അതിനായി മകളുടെ പേരിൽ ബംഗളൂരുവിൽ ഒരു കമ്പനിയും ഓഫീസും തുടങ്ങി എന്നുമൊക്കെ കേൾക്കുമ്പോൾ… എന്തൊക്കെ കഷ്ടപ്പാടാണ് ഒരു മുഖ്യമന്ത്രിക്ക്!…
ബോളിവുഡിലെയും തെലുങ്കിലെയും തട്ടുപൊളിപ്പൻ സിനിമകൾക്ക് ഇതിനേക്കാൾ മികച്ച, യുക്തിഭദ്രമായ തിരക്കഥ കാണും; അല്ലെങ്കിൽ കുറഞ്ഞത് സാമാന്യബോധമെങ്കിലും കാണും. ഇവിടെ ആറ് കേന്ദ്ര ഏജൻസികൾ തലങ്ങും വിലങ്ങും, ഒരു സംശയത്തിന്റെ ആനുകൂല്യം പോലും നൽകാതെ അന്വേഷിച്ചിട്ടും ഇതുപോലൊരു കഥ മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ… 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഈ തിരക്കഥാ നിർമ്മാണം കേന്ദ്ര ഏജൻസികൾ തുടർന്നുകൊണ്ടേയിരിക്കും.
ആ തിരക്കഥ ഇപ്പോൾ വി. ഡി. സതീശന്റെ കോർട്ടിലാണ്. വലിയ ‘ബോംബ്’ എന്നാണ് വലതുപക്ഷ മാധ്യമങ്ങൾ അതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ സതീശനും യു.ഡി.എഫിനും അത് ‘തോട്ട’യാണ്. ആ തോട്ട വിഴുങ്ങിയാൽ പൊട്ടാൻ പോകുന്നത് ആരുടെ തലയാണെന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.
