തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതി ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം. ശേഷം, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ ബസുകളിലേക്ക് സൗജന്യം വ്യാപിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഗതാഗത മന്ത്രി.
യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ ഗ്യാരന്റി’യിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര. ഇത് ജൂൺ 15 മുതലാണ് നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി നടത്തിയ പഠനങ്ങളുടെയും കണക്കെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകൾ മാത്രം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഓർഡിനറി ബസുകളിൽ മാത്രമായി പദ്ധതി പരിമിതപ്പെടുത്താതെ ഘട്ടംഘട്ടമായി വിപുലീകരിക്കാനുമാണ് നിലവിലെ ആലോചന.
പദ്ധതി നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത പുറത്തുവന്ന ഏകദേശ കണക്കുകൾ പ്രകാരം തന്നെ ഭീതിതമാണ്. . ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുകയാണെങ്കിൽ പ്രതിമാസം 712 കോടി രൂപയാണ് അധിക ബാദ്ധ്യത. എല്ലാ ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണെങ്കിൽ ബാദ്ധ്യത പ്രതിമാസം 1300 കോടി രൂപയായി ഉയരും.
പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാദ്ധ്യതയേയും പരിഹാരങ്ങളേയും സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നില്ലെങ്കിലും ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പദ്ധതി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.
