കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണ്ണമായും തള്ളിക്കൊണ്ട് 59 ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്ക് നേരിട്ട് നിയമനം നടത്തി ചാൻസലർ. സിൻഡിക്കേറ്റ് നിർദ്ദേശിക്കുന്ന അംഗങ്ങളെയാണ് സാധാരണ ഇത്തരം സമിതികളിൽ നിയമിക്കാറുള്ളത്. എന്നാൽ, ഈ കീഴ്‌വഴക്കം പാടെ ലംഘിച്ച് ചാൻസലർ ഏകപക്ഷീയമായി ഉത്തരവിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സർവ്വകലാശാലാ സിൻഡിക്കേറ്റ് സമർപ്പിച്ച പട്ടികയിലെ പേരുകൾ മാറ്റിയാണ് ചാൻസലർ സ്വന്തം നിലയിൽ പുതിയ അംഗങ്ങളെ നിശ്ചയിച്ചത്. ചാൻസലറുടെ ഈ നടപടിക്ക് പിന്നിൽ വലിയ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് ആക്ഷേപം.
രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നടന്നുവരുന്ന കാവിവൽക്കരണത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്ന് സിൻഡിക്കേറ്റ് അംഗം എൽ. സുകന്യ വ്യക്തമാക്കി. സംഘപരിവാർ ആശയങ്ങൾ പിന്തുടരുന്നവരെ സർവ്വകലാശാലകളുടെ ഭരണസമിതികളിലും അദ്ധ്യാപക തസ്തികകളിലും തിരുകിക്കയറ്റാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് അവർ ആരോപിച്ചു.
