കോട്ടയം : ബാറുടമകളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കും മറ്റ് ആറ് ഉദ്യോഗസ്ഥർക്കും സസ്‌പെന്‍ഷന്‍. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍
അശോക് കുമാറിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിൻ്റേതാണ് നടപടി. ബാറിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് മാസപ്പടി വാങ്ങുന്നത് കണ്ടെത്തിയത്.
ബാറുകളിലെ പരിശോധനയ്ക്കായി എക്സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്ഴാണ് ഡെപ്യൂട്ടി കമ്മീഷണറുടെ അനധികൃത ഇടപാടുകളെ സംബന്ധിച്ച വിവരം ലഭിച്ചത്. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാസപ്പടി പിരിക്കുന്നതായും കണ്ടെത്തിയിരുന്നു. ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്‍കാന്‍ ഒരു ബാര്‍ മാനേജരെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് വിവരം. മിന്നല്‍ പരിശോധനയ്ക്കിടെ തന്നെ ബാര്‍ മാനേജരുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ വന്നത് ഇതിന് ഏറെ തെളിവേകുകയും ചെയ്തു. കമ്മീഷണര്‍ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ബാർ മാനേജർക്ക് ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. തുടർന്ന് അശോക് കുമാറിന്റെ വീട്ടിലും കമ്മീഷണര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അശോക് കുമാറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. വിശദീകരണങ്ങൾക്കായി അശോക് കുമാറിനെ അടിയന്തരമായി എക്സൈസ് കമ്മീഷണറേറ്റിലേയ്ക്ക് വിളിച്ചുവരുത്തി.
കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വലിയ പരാതികൾ ഉയർന്നിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു എക്സൈസ് കമ്മീഷണറുടെ അസാധാരണ നീക്കം.
