കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവി മുൻ സംസ്ഥാന പോലീസ് മേധാവി കൂടിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു. ഔദ്യോഗിക കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കെ ബെഹ്റയ്ക്ക് വീണ്ടും കാലാവധി നീട്ടിനൽകാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നതിനിടെ കെഎംആർഎൽ മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കാനാണ് സർക്കാർ നീക്കം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ , ജിജി തോംസൺ എന്നിവരുടെ പേരുകളാണ് സർക്കാരിന് മുന്നിലുള്ളതെന്നാണ് റിപ്പോർട്ട്. അതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകിയേക്കും.
കൊച്ചി മെട്രോയുടെ പേരുമാറ്റൽ ആവശ്യം മുണ്ടാക്കിയ വിവാദവും കെഎംആർഎൽ എംഡി പദവിയിൽ തുടരുന്നതിൽ ലോക്‌നാഥ് ബെഹ്‌റക്ക് തടസ്സമായേക്കും. വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ബെഹ്‌റയെ പരസ്യമായി വിമർശിച്ചിരുന്നു. സർക്കാരുമായി കൂടിയാലോചിക്കാതെയുള്ള പേര് മാറ്റം വരുത്താനുള്ള കെഎംആർഎല്ലിന്റെ തീരുമാനത്തെ ഐബി ഈഡൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ചോദ്യം ചെയ്തിരുന്നു.
2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡിയായി നിയമിതനാകുന്നത്. തുടർന്ന് ഇടത് സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. പുതിയ കെഎംആർഎൽ എംഡിയുടെ കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും തീരുമാനം ഉടൻ ഉണ്ടാകാനാണ് സാദ്ധ്യത. പ്രത്യേകിച്ച്, ജെഎൽഎൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം തുടരുന്ന സാഹചര്യത്തിൽ.
