[Photo Courtesy : X]
ന്യൂഡൽഹി : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 584 പേരുടെ മരണം സ്ഥിരീകരിച്ചു. 320 ഇന്ത്യക്കാർ ഉൾപ്പെടെ കാണാതായവരുടെ എണ്ണം 2,482 ആയും ഉയർന്നു. നേപ്പാളിൽ 579 മരണങ്ങളും 1,924 പേരെ കാണാതാകുകയും ചെയ്തപ്പോൾ ടിബറ്റിൽ അഞ്ച് പേർ മരിച്ചതായും 558 പേരെ കാണാതായതായുമാണ് റിപ്പോർട്ട്. നൂറിലധികം ഇന്ത്യക്കാരെ കണ്ടെത്താനുണ്ടെന്ന് നേപ്പാൾ വ്യക്തമാക്കുന്നുണ്ട്. നേപ്പാളിലെ 320 ഇന്ത്യൻ പൗരന്മാരെ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറയുന്നു .
നേപ്പാളിൽ നിന്ന് 84 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ത്രിശൂലിൽ നിന്നുള്ള 63 തൊഴിലാളികളും തമിഴ്‌നാട്ടിൽ നിന്നുള്ള 21 തീർത്ഥാടകരും വെള്ളിയാഴ്ച ഡൽഹിയിലെത്തിയതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കൂടാതെ, വെള്ളിയാഴ്ച ടിബറ്റിൽ നിന്ന് 149 ഇന്ത്യക്കാർ നേപ്പാളിലേക്ക് കടന്നതായും ചൈനീസ് ഭാഗത്ത് 400 ഓളം പേർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദുർബലമാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് വിദേശ സഹായം സ്വീകരിക്കാൻ നേപ്പാൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചതായി കാഠ്മണ്ഡു പോസ്റ്റ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഒരു തുരങ്ക രക്ഷാ സംഘത്തെ അയയ്ക്കാൻ തയ്യാറെടുക്കുകയാണെന്നും, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങൾ തിരിച്ചറിയുന്നതിനുമായി സംഘത്തെ ആദ്യം അയയ്ക്കുമെന്നും വിദേശകാര്യ വക്താവ് രന്ധീർ ജയ്‌സ്വാൾ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ ബന്ധം പുന:സ്ഥാപിക്കുന്നതിനായി ഇന്ത്യ ഒരു മെഡിക്കൽ സംഘത്തെയും അയയ്ക്കുകയും സാങ്കേതിക സംഘങ്ങൾക്കൊപ്പം ബെയ്‌ലി പാലങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
