കോഴിക്കോട് : അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കോഴിക്കോട് എത്തും. ഡല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തുന്നത്. ഞായറാഴ്ച വൈകീട്ട് 6:30ന് കരിപ്പൂരിലെത്തുന്ന അൻവർ ഇബ്രാഹിം 7:30 ന് മർക്കസ് സന്ദർശിക്കും. തുടർന്ന് കാന്തപുരത്തിനൊപ്പം മടവൂര്‍ സിഎം വലിയുല്ലാഹി മഖാമും സന്ദര്‍ശിക്കും. 20 മിനിറ്റ് അവിടെ ചെലവഴിച്ചശേഷം രാത്രി 10 ന് താമസസ്ഥലത്തേക്ക് മടങ്ങും.
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഞായറാഴ്ച കോഴിക്കോട് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. വൈകിട്ട് 5 മണി മുതലായിരിക്കും ഗതാഗത നിയന്ത്രണം. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയുമാണ് പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടാവുക.
വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശേരി, ബാലുശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും, കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പടനിലം – കളരിക്കണ്ടി – വരട്ട്യാക്ക് – പെരിങ്ങളം – വഴിയും മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ് – പെരിങ്ങളം – വഴിയും നഗരത്തിലേക്ക് പോകണം.
കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ – പാവങ്ങാട് – നടക്കാവ് വഴിയും യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ – രാമനാട്ടുകര – ചെറുവണ്ണൂർ വഴിയുമാണ് കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടത്.
സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് – മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകണം. മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ – മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.
എയർപോർട്ട് – റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം – മടവൂർ വരെയുളള റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ല. വിവിഐപി പാസിങ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്നും പോലീസ് അറിയിച്ചു.
