പാലക്കാട് : സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് എന്ന ആരോപണം തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വൈദ്യുതി തടസ്സം ഉപഭോഗം കൂടിയത് മൂലമുള്ള താൽക്കാലിക ഓവർലോഡ് കാരണമാണെന്ന് മന്ത്രി പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാത്രി പത്തിനും 11 മണിക്കും ഇടയിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോഴാണ് തടസ്സങ്ങൾ ഉണ്ടാകുന്നത്. ഇത് മന:പൂർവ്വം ചെയ്യുന്നതല്ലെന്നും വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിയ്ക്കുമ്പോൾ സംഭവിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിവേചനരഹിതമായി വൈദ്യുതി ഉപയോഗിക്കുമ്പോൾ സിസ്റ്റത്തിന് അമിതഭാരം ഉണ്ടാവുകയും അത് സ്വാഭാവികമായ വിതരണ തടസ്സത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.
പല പ്രദേശങ്ങളിലും പതിവായി വൈദ്യുതി മുടക്കം സംഭവിക്കുന്നുണ്ടെന്നും, പലപ്പോഴും 15 മിനിറ്റ് നീണ്ടുനിൽക്കുകയും രാത്രിയിൽ പലതവണ വൈദ്യുതി തടസ്സങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ടെന്നുമുള്ള പരാതികൾക്കിടയിലാണ് മന്ത്രിയുടെ വിശദീകരണം.
സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 6,195 മെഗാവാട്ട് കവിഞ്ഞു. ഇത് വിതരണ ശൃംഖലയിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നതെന്നും നിലവിലുള്ള പവർ ബാങ്കിംഗ് ക്രമീകരണങ്ങൾ തീർന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വൈദ്യുതി വാങ്ങാൻ അനുമതി തേടി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും ഇതിന് ഉയർന്ന വില വരുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി നിരക്കുകൾ വർദ്ധിക്കുന്നത് ഒഴിവാക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്. സാഹചര്യം നേരിടാൻ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണം. വൈദ്യുതി പ്രതിസന്ധി കേരളത്തിൽ മാത്രമുള്ളതല്ലെന്നും രാജ്യം മുഴുവൻ ഇത്തരമൊരു സാഹചര്യം നേരിടുന്നുണ്ടെന്നും പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത രണ്ടു ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, സംസ്ഥാനത്തിനകത്ത് വൈദ്യുതി ഉൽപാദനം വർദ്ധിപ്പിച്ചാൽ മാത്രമേ ദീർഘകാല ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉൽപാദന ശേഷി വർദ്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
കൊടും ചൂട് കാലത്തെ വൈദ്യുതി നിയന്ത്രണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
