കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട കേസിൽ ഒന്നാം പ്രതിയായ അദ്ധ്യാപകൻ ഡോ എം കെ റാമിന് കോടതി മുൻകൂർ ജാമ്യം നൽകിയില്ല. എന്നാൽ, രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിയ്ക്കുകയും ചെയ്തു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ഗൗരവമേറിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ജാതി അധിക്ഷപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയെന്നും അങ്ങനയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞിരുന്നു. വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്, അതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നത്.
നിതിൻ രാജിന്റെ മരണത്തിൽ അദ്ധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. അതേസമയം നിതിൻ രാജിനെതിരെ അദ്ധ്യാപകർ ജാതി അധിക്ഷേപം നടത്തിയെന്ന ബന്ധുക്കളുടെ പരാതി അന്വേഷണത്തിൽ നിർണ്ണായകമാണ്. ഈ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള നിതിൻ രാജിന്റെ ശബ്ദസന്ദേശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അദ്ധ്യാപകരുടെ മാനസിക പീഡനവും വിവേചനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് നിതിൻ രാജിൻ്റെ കുടുംബം.
