2006-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ഇതോടെ 37 പേരുടെ മരണത്തിനും നൂറിലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ കേസിൽ, രണ്ടു പതിറ്റാണ്ടിന് ശേഷം വിചാരണ നേരിടാൻ പ്രതികളാരും ഇല്ലാതെയായി. ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ബെഞ്ചാണ് പ്രതികൾ നൽകിയ അപ്പീൽ അനുവദിച്ചത്. ദേശീയ അന്വേഷണ ഏജൻസി ആരംഭിച്ച നിയമനടപടികൾക്കെല്ലാം ഇതോടെ താൽക്കാലികമായ അന്ത്യമായത്. കോടതിയുടെ വിശദമായ ഉത്തരവ് ഉടൻ പുറത്തുവരും.
2006 സെപ്റ്റംബർ എട്ടിന് നാസിക് ജില്ലയിലെ മാലേഗാവിലെ ഒരു മുസ്ലീം ശ്മശാനത്തിലാണ് സ്ഫോടനം നടന്നത്. വിശ്വാസികൾ പാപമോചനത്തിനായി പ്രാർത്ഥിക്കുന്ന വിശുദ്ധ ദിനമായ ‘ഷബെ ബറാത്ത്’ രാത്രിയിലായിരുന്നു ആക്രമണം. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നാലെ ഒമ്പത് മുസ്ലീം യുവാക്കളെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2012-ൽ പ്രത്യേക മക്കോക്ക (MCOCA) കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ആദ്യം എ.ടി.എസ് അന്വേഷിച്ച കേസ് 2007-ൽ സി.ബി.ഐക്ക് കൈമാറുകയും അവർ എ.ടി.എസിന്റെ കണ്ടെത്തലുകളെ പിന്തുണയ്ക്കുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം കേസ് ഏറ്റെടുത്ത എൻ.ഐ.എ, അന്വേഷണത്തിൽ നാടകീയമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. മറ്റൊരു ഗൂഢാലോചന ആരോപിച്ച് എൻ.ഐ.എ പുതിയ നാലു പ്രതികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു. ഇവരെയാണ് ഇപ്പോൾ കോടതി വെറുതെ വിട്ടിരിക്കുന്നത്.
വിചാരണയ്ക്കിടെ, എൻഐഎയുടെ കേസിൽ നിർണ്ണായക തെളിവുകൾ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്‌സാക്ഷികളില്ലെന്നും, പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന കണ്ടെത്തലുകളില്ലെന്നും, ആരോപണവിധേയമായ സ്ഥലത്ത് സ്‌ഫോടകവസ്തുക്കൾ നിർമ്മിച്ചുവെന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഫോറൻസിക് സ്ഥിരീകരണമില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. കേസിൽ ദൃക്‌സാക്ഷികളില്ലെന്ന് എൻഐഎ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ സ്ഥിരീകരിച്ചത് നിർണ്ണായകമായി.
സ്വാമി അസീമാനന്ദയുമായി ബന്ധപ്പെട്ട കുറ്റസമ്മത മൊഴികൾ ഹൈദരാബാദിലെ പ്രത്യേക എൻ.ഐ.എ കോടതി നേരത്തെ തള്ളിയിരുന്നു. ഇത് പ്രോസിക്യൂഷൻ വാദത്തെ ദുർബ്ബലപ്പെടുത്തി. സ്‌ഫോടക വസ്തുക്കൾ തയ്യാറാക്കിയതായി ആരോപിക്കപ്പെടുന്ന മധ്യപ്രദേശിലെ ഒരു സ്ഥലത്ത് നിന്ന് ശേഖരിച്ച മണ്ണ് സാമ്പിളുകളിൽ ആർ.ഡി.എക്‌സിന്റെ അംശം അടങ്ങിയിട്ടില്ലെന്നും അവർ എടുത്ത് കാണിച്ചു.
സ്ഫോടനത്തിൽ മകനെ നഷ്ടപ്പെട്ട ഷഫീഖ് അഹമ്മദിനെ പോലെയുള്ളവർ പ്രോസിക്യൂഷനെ സഹായിക്കാൻ കേസിൽ കക്ഷി ചേർന്നിരുന്നു. പ്രതികളെ വെറുതെ വിട്ടതോടെ, മഹാരാഷ്ട്ര കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിന് ഉത്തരവാദികളായി ആരുമില്ലെന്ന അവസ്ഥയായി എന്നതും ശ്രദ്ധേയം.
