Tuesday, June 30, 2026

രാഷ്ട്രീയ പാർട്ടികളും തൊഴിലിടങ്ങളും തമ്മിലുള്ള അന്തരം ചുണ്ടിക്കാട്ടി സുപ്രീം കോടതി ; പോഷ് നിയമം ബാധകമാക്കണമെന്ന ഹർജി തള്ളി

Date:

ന്യൂഡൽഹി : ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന (തടയൽ, നിരോധനം, പരിഹാരം) നിയമം, 2013 (POSH) നിയമത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെയും കൊണ്ടുവരണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര പരാതിപരിഹാര സമിതി രൂപവത്കരിക്കുന്നത് നിര്‍ബ്ബന്ധമല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ്  സുപ്രീം കോടതി തള്ളിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നവര്‍ അതിൻ്റെ ജീവനക്കാരല്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഗവായ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എഎസ് ചന്ദൂര്‍ക്കര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ തൊഴിലുടമ-തൊഴിലാളി ബന്ധം ഇല്ലാത്തതിനാല്‍, 2013-ലെ ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം (POSH) ആഭ്യന്തര പരാതിപരിഹാര സമിതി സ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമപരമായി ബാദ്ധ്യതയില്ലെന്നതായിരുന്നു കേരള ഹൈക്കോടതി വിധി.
ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് സുപ്രീം കോടതിയിലെത്തിയത്.

പല സ്ത്രീകളും രാഷ്ട്രീയ പാർട്ടികളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും സിപിഎമ്മിൽ മാത്രമേ പരാതി പരിഹാരത്തിനായി ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുള്ളൂ എന്ന് ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. ഇത് രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഒരു പരിഹാരവുമില്ലാത്ത അവസ്ഥ ഉണ്ടാക്കുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കണമെന്നും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കണമെന്നും ഭരണഘടന അനുശാസിക്കുന്നുണ്ട്. അതിനാൽ ഈ നിയമം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരുപോലെ ബാധകമാക്കണം എന്ന് ഹർജിക്കാർ വാദിച്ചു. ആംആദ്മി പാർട്ടി അവരുടെ കമ്മിറ്റിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നില്ലെന്നും, ബിജെപിയ്ക്കും കോൺഗ്രസിനും മതിയായ ഐസിസി ഘടനയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

എന്നാൽ രാഷ്ട്രീയ പാർട്ടികളെ എങ്ങനെ തൊഴിലിടമായി കണക്കാക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം – ‘ഒരാൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ഒരു ജോലിയല്ല. അവർ സ്വന്തം ഇഷ്ടപ്രകാരമാണ് രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നത്, അതിന് പ്രതിഫലമൊന്നും ലഭിക്കുന്നില്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരായ നിയമത്തിൽ രാഷ്ട്രീയ പാർട്ടികളെ എങ്ങനെ ഉൾപ്പെടുത്താനാകും?’ തുടർന്നായിരുന്നു ഹർജി കോടതി തള്ളിയത്.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല’, ട്രംപിൻ്റെ ദോഹ ചർച്ചകൾ നിഷേധിച്ച് ഇറാൻ

ടെഹ്റാൻ : യുഎസ്- ഇറാൻ ആക്രമണം അവസാനിപ്പിക്കാനും അതിനായുള്ള തുടർ ചർച്ചകൾ...