[Photo Courtesy : ANI/X]
വാഷിങ്ടൺ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹിസ്ബുള്ളയും വെടിനിർത്തലിന് സമ്മതിച്ചതായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവുമായി വളരെ ഫലപ്രദമായ സംഭാഷണം നടത്തിയതായും ബെയ്‌റൂട്ടിലേക്കുള്ള ഇസ്രായേൽ സൈനിക നീക്കങ്ങൾ നിർത്തി വെച്ചതായും മിഡിൽ ഈസ്റ്റിൽ നയതന്ത്രപരമായ വഴിത്തിരിവുണ്ടായതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ അവകാശപ്പെട്ടു.
നെതന്യാഹുവുമായുള്ള ചർച്ചയ്ക്ക് ശേഷം ലെബനൻ തലസ്ഥാനത്തേക്ക് നീങ്ങിയിരിക്കാവുന്ന ഏതൊരു ഇസ്രായേലി സൈന്യത്തെയും ഇതിനകം തന്നെ പിന്തിരിപ്പിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറയുന്നു.
ഉന്നത സ്ഥാനത്തുള്ള പ്രതിനിധികൾ വഴിയാണ് താൻ ഹിസ്ബുള്ളയുമായി ആശയവിനിമയം നടത്തിയതെന്നും ഇറാൻ പിന്തുണയുള്ള ലെബനീസ് സംഘം ശത്രുത അവസാനിപ്പിക്കാൻ സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
“ഇസ്രായേൽ അവരെ ആക്രമിക്കില്ല, അവർ ഇസ്രായേലിനെ ആക്രമിക്കുകയുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ട്രംപിൻ്റെ അവകാശവാദങ്ങളെ കുറിച്ച് ഇസ്രായേൽ സർക്കാരിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
