(Photo Courtesy : White House/X)
വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആസൂത്രിത ആക്രമണങ്ങൾ റദ്ദാക്കിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് അറിയിച്ചത്. മൂന്ന് മാസത്തിലേറെയായി തുടരുന്ന സംഘർഷങ്ങൾക്ക് പരിസമാപ്തി നൽകുന്ന തീരുമാനം പുതിയ പ്രതീക്ഷ ഉണർത്തുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്), ഖത്തർ, തുർക്കി, പാക്കിസ്ഥാൻ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, ഈജിപ്ത്, മറ്റ് രാജ്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ കക്ഷികളും ചർച്ചകളും അന്തിമ തീരുമാനങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. കരാർ അന്തിമമാകുന്നതുവരെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഒപ്പുവെക്കുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കും.
നേരത്തെ, വ്യാഴാഴ്ച രാത്രി ഇറാനെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ സൈനിക ശേഷി ഇതിനകം തന്നെ ഗണ്യമായി ദുർബലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവിയിൽ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള ഇറാന്റെ പ്രധാന എണ്ണ, വാതക താവളങ്ങളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു.
