അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയിൽ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ, ബറാക്ക ആണവ നിലയത്തിന് സമീപമുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിന് തീപ്പിടിച്ചു. അൽ-ദഫ്ര പ്രദേശത്താണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവ വികിരണ സാദ്ധ്യതയില്ലെന്നുമാണ് റിപ്പോർട്ട്. അബുദാബിയിലെ മീഡിയ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.
സംഭവം നടന്നയുടനെ അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ഭരണകൂടം അറിയിച്ചു. യുഎഇയിലെ ഏക ആണവ നിലയമായ ബരാകാ ആണവ നിലയം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് നിർണ്ണായകമാണ്.
സംഭവത്തെത്തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന വിവരം യുഎഇ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോഴും നിലവിലുണ്ടെങ്കിലും ദുർബ്ബലമായ അവസ്ഥയിലാണ്. അത്തരമൊരു സാഹചര്യത്തിൽ, ആണവ നിലയത്തിന് നേരെയുള്ള ആക്രമണം മേഖലയിലെ സംഘർഷങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
