വാഷിങ്ടൺ: യു.എസിൽ എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു. ഐഡഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന എയർഷോയ്ക്കിടെയാണ് സംഭവം. അപകടത്തിൽ നിന്ന് രണ്ട് വിമാനങ്ങളിലെ നാല് ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തെത്തുടർന്ന് വ്യോമസേനാ താവളം പൂർണ്ണമായി അടച്ചുപൂട്ടി. ഞായറാഴ്ച നടന്ന ‘ഗൺഫൈറ്റർ സ്കൈസ് എയർ ഷോ’യ്ക്കിടെയാണ് രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഉച്ചയ്ക്ക് 12:30 ഓടെയാണ് വിമാനങ്ങൾ തകർന്നുവീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടയുടൻ അടിയന്തര രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും കുതിച്ചെത്തി.
യുഎസ് നാവികസേനയുടെ രണ്ട് ഇഎ-18ജി ഗ്രോവർ (EA-18G Growler) വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യോമസേനാ താവളത്തിന് വെളിയിൽ ഏകദേശം രണ്ട് മൈൽ മാറിയാണ് ഈ വിമാനങ്ങൾ തകർന്നുവീണത്.
രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്ത് വെച്ച് പരസ്പരം കൂട്ടിയിടിക്കുകയും തുടർന്ന് തകർന്നുപോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനങ്ങൾ തകരുന്നതിന് തൊട്ടുമുൻപ് തന്നെ നാല് പാരച്യൂട്ടുകൾ താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും (പൈലറ്റുമാർ) സുരക്ഷിതമായി പുറത്തേക്ക് തെറിച്ചതായി (Eject) എയർ ഷോയിലെ അനൗൺസർ ജനങ്ങളെ അറിയിച്ചതായി ‘ഐഡഹോ സ്റ്റേറ്റ്സ്മാൻ’ റിപ്പോർട്ട് ചെയ്തു.
വിമാനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ നാല് സൈനികരും സുരക്ഷിതമായി രക്ഷപ്പെട്ടതായി പിന്നീട് യുഎസ് നാവികസേനയും (US Navy) ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തകർ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും മൗണ്ടൻ ഹോം എയർഫോഴ്സ് ബേസ് വക്താവ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് ഞായറാഴ്ച നടത്താനിരുന്ന മറ്റെല്ലാ പരിപാടികളും അധികൃതർ അടിയന്തരമായി റദ്ദാക്കി. സംഭവത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് വ്യോമസേനാ താവളം ലോക്ക്ഡൗണിലാക്കിയതെന്ന് മൗണ്ടൻ ഹോം പോലീസും സ്ഥിരീകരിച്ചു. എട്ട് വർഷത്തിന് ശേഷമാണ് മൗണ്ടൻ ഹോം വ്യോമസേനാ താവളത്തിലേക്ക് ഗൺഫൈറ്റർ സ്കൈസ് എയർ ഷോ തിരിച്ചെത്തിയത്. സൈനിക വിമാനങ്ങളുടെ പ്രകടനങ്ങളും ആകാശവിസ്മയങ്ങളും കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. ഏകദേശം രണ്ട് വർഷത്തോളമെടുത്താണ് സംഘാടകർ ഈ പരിപാടിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
ഈ അപകടത്തോടെ മുൻകാലങ്ങളിൽ മൗണ്ടൻ ഹോം എയർ ഷോകളിൽ ഉണ്ടായ ദുരന്തങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നു. 2018-ൽ ഇവിടെ നടന്ന എയർ ഷോയ്ക്കിടെ ഒരു ഹാങ് ഗ്ലൈഡർ പൈലറ്റ് റൺവേയിലേക്ക് തകർന്നുവീണ് മരിച്ചിരുന്നു. അതിനുമുമ്പ് 2003-ൽ നടന്ന എയർ ഷോയ്ക്കിടെ ഒരു തണ്ടർബേർഡ്സ് യുദ്ധവിമാനവും ഇവിടെ തകർന്നിരുന്നു. അന്ന് വിമാനം നിലത്തുപതിക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പുറത്തേക്ക് തെറിച്ച് രക്ഷപ്പെടുകയായിരുന്നു.
