തിരുവനന്തപുരം : കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാവിലെ 10.10-ഓടെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ വേദിയിലെത്തിയത്. 10.12-ഓടെ വന്ദേമാതരം ആലപിച്ച് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ചീഫ് സെക്രട്ടറി കെ. ജയതിലക് വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ‘വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ’ എന്നുപറഞ്ഞ് സത്യവാചകം ചൊല്ലിത്തുടങ്ങിയ വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യം ചെയ്തത്.

വൻ കരഘോഷത്തോടെയാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണം സദസ്സ് ആഘോഷമാക്കിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ ഗവർണർ പൂച്ചെണ്ട് നൽകി അനുമോദിച്ചു. പിന്നാലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയിൽ രണ്ടാമതായി സത്യപ്രതിജ്ഞചെയ്തത്. മൂന്നാമതായി രമേശ് ചെന്നിത്തലയും സത്യവാചകം ചൊല്ലി. സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തു. ഭൂരിഭാഗം പേരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഷിബു ബേബി ജോണും സി.പി. ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

രാവിലെ ഒൻപതുമണിക്ക് മുൻപുതന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പിന്നാലെ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ വേദിയിലെത്തി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും തെലങ്കാന, കർണാടക മുഖ്യമന്ത്രിമാരും പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷനിരയിലെ നേതാക്കളും വേദിയിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയനേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) സർക്കാർ ഇന്ന് അധികാരമേറ്റത്. 140 അംഗ നിയമസഭയിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സഖ്യം അധികാരം തിരിച്ചുപിടിച്ചത്.
